കൊല്‍ക്കത്ത: കൊല്‍ക്കത്തയുടെ സ്വന്തം ചരിത്രകാരന് പി തങ്കപ്പന് നായര്‍ ജന്മനാട്ടിലേക്ക് മടങ്ങുന്നു. ആറുപതിറ്റാണ്ടിലേറെ നീണ്ട ഹൃദയബന്ധമാണ് തങ്കപ്പന് നായരും കൊല്‍ക്കത്ത എന്ന നഗരവും തമ്മില്‍ ഉള്ളത്.
മക്കളുടെയും പേരക്കുട്ടികളുടെയും ദീര്‍ഘകാല ആവശ്യത്തിന് വഴങ്ങിയാണ് അദ്ദേഹം വിശ്രമത്തിന് ഒരുങ്ങുന്നത്. ഒരു വ്യാഴാഴ്ച മദ്രാസ് മെയില്‍ തീവണ്ടിയില്‍ ടിക്കറ്റില്ലാ യാത്രക്കാരനായി കൊല്‍ക്കത്തയില്‍ വന്നിറങ്ങിയ തങ്കപ്പന് നായര്‍ മറ്റൊരു വ്യാഴാഴ്ച ഉച്ചയ്ക്കുള്ള വിമാനത്തില്‍ കൊല്‍ക്കത്ത വിടും. ജന്മനാടായ ആലുവയ്ക്കടുത്ത ചേന്ദമംഗലത്തായിരിക്കും ഇനി ശിഷ്ടജീവിതം.
കൊല്‍ക്കത്ത എന്ന മഹാനഗരത്തിന്റെ അറിയപ്പെടാത്ത പുരാവൃത്തങ്ങളിലേക്ക് ബംഗാളികളെത്തന്നെ കൈപിടിച്ചുനടത്തിയ വ്യക്തിയാണ് പി തങ്കപ്പന് നായര്‍. ആറുപതിറ്റാണ്ടിലേറെ നീണ്ട തന്റെ കൊല്‍ക്കത്താ ജീവിതത്തില്‍ നഗരത്തിന്റെ വൈവിധ്യപൂര്‍ണമായ ചരിത്രവഴികള്‍ അന്വേഷിച്ചുപോയ തങ്കപ്പന് നായര്‍ അവ രേഖപ്പെടുത്തിവെച്ചത് രണ്ടായിരത്തിലേറെ പുസ്തകങ്ങളിലാണ്. കൊല്‍ക്കത്തയ്ക്കൊപ്പം ഇന്ത്യക്കാര്‍ക്ക് ഏറക്കുറെ അജ്ഞാതമായ ഉത്തരകിഴക്കന്‍ ജീവിതത്തെക്കുറിച്ചുള്ള പുസ്തകങ്ങളുമുണ്ട് ഇതില്‍.
ചരിത്രം ഇഷ്ടപ്പെടുന്ന സാധാരണക്കാര്‍ മുതല്‍ കോളേജധ്യാപകര്‍ വരെയുള്ള വിജ്ഞാനദാഹികള്‍ക്ക് കൊല്‍ക്കത്തയുടെ വികാസപരിണാമങ്ങള്‍ മനസ്സിലാക്കാനുള്ള ഉപാധിയാണ് തങ്കപ്പന് നായരുടെ ഈ ഗ്രന്ഥശേഖരം. കൊല്‍ക്കത്തയിലെ ദക്ഷിണേന്ത്യക്കാരെക്കുറിച്ചുള്ള പുസ്തകവുമായി തുടങ്ങിവെച്ച അദ്ദേഹത്തിന്റെ ചരിത്രരചനയില്‍ ഏറ്റവുമൊടുവിലത്തേത് ഇനി പുറത്തിറങ്ങാനിരിക്കുന്ന ‘ഗാന്ധിജി കൊല്‍ക്കത്തയില്‍’ എന്ന പുസ്തകമാണ്.
അരനൂറ്റാണ്ടിലേറെക്കാലം തങ്കപ്പന് നായര്‍ മധ്യകൊല്ക്കത്തയിലെ ഭവാനിപുര്‍ കാന്സിപാഡയിലുള്ള വാടകവീട്ടില്‍ എഴുത്തും വായനയുമായി ഏതാണ്ട് ഏകാന്തജീവിതം നയിച്ചു. രാവിലെ ലഘുവായ പ്രഭാതഭക്ഷണത്തിനുശേഷം നാഷണല്‍ ലൈബ്രറിയിലേക്ക് പോകും. വായനയും കുറിച്ചെടുക്കലുമായി ഉച്ചവരെ അവിടെ തങ്ങും. പിന്നെ കോളേജ് സ്ട്രീറ്റിലും വില്ലിങ്ഡണ്‍ സ്ക്വയറിലും കൊല്‍ക്കത്തയുടെ പഴമയെക്കുറിച്ച് പരാമര്‍ശിക്കുന്ന അപൂര്വപുസ്തകങ്ങള് തേടിയുള്ള അലച്ചിലാണ്. നഗരത്തിന്റെ പുരാവൃത്തങ്ങള്‍ തേടിയുള്ള അന്വേഷണം കൊല്‍ക്കത്തയുടെ സ്ഥാപകന്‍ എന്നറിയപ്പെടുന്ന ജോബ് ചാര്നോക്കിന്റെ അനന്തരാവകാശികളെ തേടിപ്പിടിക്കുന്നതിലേക്ക് അദ്ദേഹത്തെ എത്തിച്ചു. ഇപ്പോള്‍ ലണ്ടനിലുള്ള അവര്‍ അദ്ദേഹത്തിന് കത്തുകളും ആശംസകളും അയക്കാറുണ്ട്.
കോളേജ് സ്ട്രീറ്റിലെ ചെറുകിട പ്രസാധകര്‍ക്കാണ് തങ്കപ്പന് നായര്‍ വലിയ പ്രസാധകരെക്കാള്‍ തന്റെ പുസ്തകങ്ങള്‍ നല്‍കിയിട്ടുള്ളത്. റോയല്‍റ്റി ചോദിച്ച് അവരുടെ പിന്നാലെ നടക്കാനും പോയിട്ടില്ല. 1999ല്‍ കൊല്‍ക്കത്ത ടൗണ്‍ ഹാള്‍ അദ്ദേഹത്തിന്റെ 1700 പുസ്തകങ്ങള്‍ വാങ്ങിയപ്പോള്‍ നല്കിയ 10 ലക്ഷം രൂപയാണ് ഗ്രന്ഥരചനയിലൂടെ കിട്ടിയ പ്രധാന സമ്പാദ്യം. ഈയിടെ 300 പുസ്തകങ്ങള്‍ കൂടി നല്കി. ബാക്കിയുള്ളവയുടെ പട്ടിക തയ്യാറാക്കി അവയും കൈമാറും എന്നാണ് അദ്ദേഹം പറയുന്നത്.
”ടൗണ്‍ഹാള്‍ ഇപ്പോള്‍ പ്രധാനമായും ലൈബ്രറിയായാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ നന്നായി പുസ്തകങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. ഗവേഷകര്‍ക്ക് ഇവിടെയെത്തി എപ്പോള്‍ വേണമെങ്കിലും എന്റെ പുസ്തകങ്ങള്‍ പരിശോധിക്കാം” തങ്കപ്പന് നായര്‍ പറഞ്ഞു.
തങ്കപ്പന് നായര്‍ കൊല്‍ക്കത്തയിലെത്തിയശേഷം ഔദ്യോഗികജീവിതം തുടങ്ങുന്നത് ആന്ത്രപ്പോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ സ്റ്റെനോ ആയാണ്. ഷില്ലോങ്ങിലേക്ക് ഇടക്കാലത്ത് സ്ഥലംമാറ്റം കിട്ടിയപ്പോള്‍ സായാഹ്ന ക്ളാസില്‍ പഠിച്ച് ഗുവാഹാട്ടി സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തിലും പിന്നീട് കല്‍ക്കട്ട സര്‍വകലാശാലയില്‍നിന്ന് നിയമത്തിലും ബിരുദങ്ങള്‍ നേടി. എഎസ്ഐയിലെ ജോലിവിട്ട് പിന്നീട് സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിലേക്കും ചരിത്രരചനയിലും മുഴുകി.
വിശ്രമജീവിതത്തിനെത്തുമ്പോഴും ജന്മഗ്രാമമായ ചേന്ദമംഗലത്തിന്റെ ചരിത്രം ഒന്നു ചികയണമെന്ന മോഹം അദ്ദേഹത്തിന്റെ ഉള്ളിലുണ്ട്. ”ഇന്ത്യയിലെ തന്നെ ആദ്യത്തെ അച്ചടികേന്ദ്രങ്ങളിലൊന്നാണത്, ആദ്യകാല ജൂത കുടിയേറ്റ കേന്ദ്രവും. അവയെക്കുറിച്ചൊക്കെ പഠിക്കണമെന്നുണ്ട്” തങ്കപ്പന് നായര്‍ പറയുന്നു.