നോയിഡ: വീട്ടുകാര്‍ വഴക്കു പറഞ്ഞതിന് നാടുവിട്ടു പോയ പതിനൊന്നുകാരന് പോലീസിനെ ചുറ്റിച്ചത് മണിക്കൂറുകളോളം. തട്ടിക്കൊണ്ടു പോയതാണെന്ന് പറഞ്ഞായിരുന്നു പോലീസിനെയും വീട്ടുകാരെയും കുട്ടി കബളിപ്പിച്ചത്. അഞ്ച് മിനിറ്റിനകം എത്തണമെന്നായിരുന്നു കുട്ടിയുടെ ഫോണ്‍സന്ദേശം. എന്നാല്‍ പിതാവ് കേട്ടത് കുട്ടിയെ വിട്ടുനല്‍കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നായിരുന്നു. ഇതാണ് പോലീസിനും തലവേദനയായത്.
നോയിഡയിലെ ഛിജാര്‍സി പ്രവിശ്യയിലാണ് സംഭവം. പിതാവിന്റെ പലചരക്ക് കടയില്‍ നിന്ന് കുട്ടി ഇടയ്ക്ക് പണം മോഷ്ടിക്കാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍ പല തവണ കുട്ടിയെ വീട്ടുകാര്‍ വഴക്ക് പറയുകയുകയും മണിക്കൂറുകളോളം മുറിയില്‍ ഒറ്റയ്ക്കിരുത്തുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. തിങ്കളാഴ്ച്ച രാവിലെയും കുട്ടി പണപ്പെട്ടിയില്‍ നിന്ന് നൂറ് രൂപ മോഷ്ടിച്ചത് വീട്ടുകാര്‍ കണ്ടെത്തുകയും വഴക്ക് പറയുകയും ചെയ്തിരുന്നു,
ഇത് മൂലമുണ്ടായ ദേഷ്യത്തെ തുടര്‍ന്നാണ് സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകാതെ കുട്ടി ഒരു അപരിചിതന്റെ മോട്ടോര്‍ബൈക്കില്‍ കയറി ഗ്രേറ്റര്‍ നോയിഡയിലെ ബിസ്രാക്കിലേക്ക് പോയി. അവിടെ ചുറ്റിത്തിരിഞ്ഞ് കുറേ നേരം കഴിഞ്ഞപ്പോഴാണ് വീട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് കുട്ടി ചിന്തിച്ചത്. വഴിയില്‍ കണ്ട ആളുടെ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ച് പിതാവിനോട് അഞ്ച് നിമിഷത്തിനുള്ളില്‍ അവിടേക്ക് എത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
വീട്ടുകാര്‍ പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതായി പരാതി നല്കി. അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പറഞ്ഞു. വിളിച്ച ഫോണിലേക്ക് പോലീസ് തിരികെവിളിച്ചപ്പോള്‍ അത് സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഒടുവില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പോലീസ് ഫോണുടമയെ കണ്ടെത്തി. അയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ തെരുവില്‍ അലഞ്ഞിരുന്ന കുട്ടിയെ കണ്ടെത്തി. സത്യങ്ങളറിഞ്ഞതോടെ കുടുങ്ങിയത് കുട്ടിയുടെ പിതാവാണ്. മകന് ഫോണില്‍ സംസാരിച്ചപ്പോള്‍ കേട്ടതിലുണ്ടായ ആശയക്കുഴപ്പമാണെന്ന് പറഞ്ഞ് ഒടുവില്‍ അയാള്‍ പോലീസിനോട് ക്ഷമ ചോദിച്ച് തടിയൂരുകയായിരുന്നു.