ന്യൂഡല്‍ഹി: മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപം 80 ശതമാനം കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍. സ്വിസ് ബാങ്കിലെ കള്ളപ്പണം 2017 ല്‍ 50 ശതമാനം വര്‍ദ്ധിച്ചുവെന്ന മാധ്യമ വാര്‍ത്തകള്‍ക്ക് വിരുദ്ധമാണ് സര്‍ക്കാരിന്റെ അവകാശവാദം.
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള 2014നും 2017നും ഇടയിലുള്ള കണക്കാണിത്. സ്വിസ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് തന്റെ പ്രസ്താവനയെന്നും സാമ്പത്തിക മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.
എന്നാല്‍, മാധ്യമങ്ങളാവട്ടെ സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തില്‍ 50 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ഗോയല്‍ പറഞ്ഞു.
നിക്ഷേപ ഇതര ബാധ്യതകളും കൂടി ചേര്‍ത്താണ് മാധ്യമങ്ങള്‍ നിക്ഷേപം കണക്കാക്കിയിരിക്കുന്നത്. സ്വിസ് ബാങ്കുകളിലെ ഇന്ത്യാക്കാരുടെ നിക്ഷേപം 7000 കോടിയോളം ഉയര്‍ന്നതായാണ് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍, പുറത്തുവന്ന സ്വിസ് ബാങ്ക് ഡാറ്റ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് ഉന്നത സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പറയുന്നു. സ്വിസ് ബാങ്കിലുള്ള ഇന്ത്യാക്കാരുടെ ആസ്തികളെല്ലാം കള്ളപ്പണമാണെന്നാണ് സാധാരണ തെറ്റിദ്ധരിക്കുന്നതെന്ന് സ്വിസ് അംബാസഡര്‍ ആന്ദ്രേ ബോം കേന്ദ്ര ധനമന്ത്രി പീയൂഷ് ഗോയലിന് അയച്ച കത്തില്‍ പറയുന്നു. 2013 ല്‍ 2648 മില്യണ്‍ ഡോളറായിരുന്ന ഇന്ത്യന്‍ നിക്ഷേപം 2017 ല്‍ 524 മില്യന്‍ ഡോളറായി കുറഞ്ഞു.
2017 ഡിസംബര്‍ 21 ന് സ്വിറ്റ്സര്‍ലണ്ടും ഇന്ത്യയും തമ്മില്‍ കരാര്‍ ഒപ്പുവച്ചത് പ്രകാരം ഇരുരാജ്യങ്ങളും ഡാറ്റ ശേഖരിച്ചുതുടങ്ങിയിരുന്നു. 2018 ജനുവരി ഒന്നിലെ ആഗോള മാനദണ്ഡങ്ങള്‍ പ്രകാരമാണ് കരാര്‍. 2019 മുതല്‍ ഇരുരാജ്യങ്ങളും പരസ്പരമുള്ള ഡാറ്റാകൈമാറ്റം വാര്‍ഷികാടിസ്ഥാനത്തില്‍ തുടങ്ങും.