ശ്രീനഗര്‍: 13 വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കാശ്മീര്‍ തെരഞ്ഞെടുപ്പ് ചൂടില്‍. തദ്ദേശ ഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് അതിരാവിലെ ആരംഭിച്ചു. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്. 1100 മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ 422 എണ്ണത്തിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പിന് സജ്ജമാകുമ്പോള്‍ സംസ്ഥാനത്തെ പ്രധാന പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി എന്നിവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് നാലുവരെയാണ് പോളിങ് സമയം.
നാലുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഒക്ടോബര്‍ 16നാണ് അവസാന ഘട്ടം. 20 ന് ഫലം പ്രഖ്യാപിക്കും. പ്രധാന കക്ഷികള്‍ മാറിനില്ക്കുന്നതുകൊണ്ടുതന്നെ പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. 2,990 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് 240 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇതോടെ കാശ്മീര്‍ താഴ്വരയിലെ ഏഴ് മുന്‍സിപ്പാലിറ്റികളുടെ ഭരണം ബിജെപിക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദ ഭീഷണികളെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളാരും പരസ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിരുന്നില്ല. ഒക്ടോബര്‍ ഏഴിനായിരുന്നു ഒന്നാം ഘട്ടം തുടങ്ങിയത്. എന്നാല്‍ തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ഇതാണ് ഇന്ന് വീണ്ടും തുടങ്ങിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി 400 കമ്പനി അര്‍ധസൈന്യത്തേയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. നിലവിലുള്ള സുരക്ഷാ സൈനികരെ കൂടാതെയാണ് ഇത്രയധികം സൈനികരേക്കൂടി വിന്യസിച്ചിരിക്കുന്നത്.