ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന പതിനാല് മാസവും ചരിത്രവിധികളില്‍ പ്രശംസയും പഴിയും കേട്ടും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങുകയാണ്.
ദീപക് മിശ്ര ചീഫ് ജസ്റ്റിസ് കസേരയില്‍ ഇരുന്നതുമുതല് സുപ്രീംകോടതിയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ഒരുപാട് ‘ആദ്യങ്ങള്’ ഉണ്ടായി. ചുമതലയേറ്റതു മുതല്‍ നിരന്തരം വിമര്‍ശന ശരമേറ്റു. അധികാരവര്‍ഗത്തോട് ചേര്ന്നുനില്ക്കുന്നുവെന്നും പ്രമുഖര്‍ക്കെതിരെയുള്ള കേസുകള്‍ താല്പര്യമുളള ബെഞ്ചുകള്‍ക്ക് വിടുന്നുവെന്നും ആരോപണമുണ്ടായി.
ജനാധിപത്യം അപകടത്തിലാണെന്ന് ദീപക് മിശ്രയ്ക്ക് നേരേ വിരല്‍ചൂണ്ടി പറഞ്ഞത് സുപ്രീംകോടതിയിലെ തന്നെ നാല് മുതിര്‍ന്ന ജഡ്ജിമാരാണ്. ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചു.
സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി സഹന്യായാധിപന്മാര് ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്ത സമ്മേളനം നടത്തിയതും, പ്രതിപക്ഷ പാര്‍ട്ടികളിലെ 64 എംപിമാര്‍ ഒന്നിച്ച് ഇംപീച്ച്മെന്റ് നോട്ടീസ് നല്കിയതും ദീപക് മിശ്രയുടെ 400 ദിവസത്തെ പ്രവൃത്തി ദിവസങ്ങള്‍ക്കിടയിലാണ്.
എന്നാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഔദ്യോഗിക ജീവിതത്തിലെ അവസാന നാളുകളില്‍ നടത്തിയ വിധി ന്യായങ്ങള്‍ ചരിത്രപരമായിരുന്നു.
2017 ഓഗസ്റ്റ് 28ന് ജെഎസ് ഖെഹാറിന്റെ പിന്‍ഗാമിയായാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചുമതലയേല്‍ക്കുന്നത്.2018 ഒക്ടോബര്‍ 2നാണ് കാലാവധി പൂര്‍ത്തിയാവുന്നതെങ്കിലും ഗാന്ധി ജയന്തി പ്രമാണിച്ച് അവധിയായതിനാല്‍ ഇന്നത്തോടെ സുപ്രീം കോടതിയുടെ 45-ാമത് ചീഫ് ജസ്റ്റിസ് പടിയിറങ്ങും.ഒഡീഷയില്‍ നിന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസായ മൂന്നാമത്തെ വ്യക്തിയാണ് ജസ്റ്റിസ് ദീപക് മിശ്ര.
സുപ്രീംകോടതിയുടെ കീഴ്വഴക്കത്തിനു വിരുദ്ധമായി സുപ്രധാന കേസുകള്‍ താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിനു നല്കുന്ന ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരേയാണ് ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയി, മദന്‍ ബി ലോകൂര്‍, കുര്യന് ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.
ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോഴ അഴിമതിയില്‍ ദീപക് മിശ്രയുടെ പേര് പരാമര്‍ശിക്കപ്പെട്ടതാണ് ഇംപീച്ച്മെന്റിന് ആധാരമായി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാന ആരോപണം.ഈ കേസില്‍ കോഴയില്‍ ഉള്‍പ്പെട്ട കോളേജിന് അനുകൂലമായ വിധി സുപ്രീംകോടതിയില്‍ നിന്നുണ്ടായതും, ഈ കേസ് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നുവെങ്കിലും പിന്നീട് ചീഫ് ജസ്റ്റിസ് നേരിട്ട് ഇടപെട്ട് കേസ് മാറ്റിയതും വലിയ വിവാദമായി.
ദീപക് മിശ്രയ്ക്കെതിരെ നേരത്തെ തന്നെ ഇംപീച്ച്മെന്റ് നീക്കം പ്രതിപക്ഷം നടത്തിയിരുന്നുവെങ്കിലും ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്മെന്റ നടപടികള്‍ വേഗത്തിലാക്കിയത്.
അതേസമയം സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കാണുന്ന സെക്ഷന്‍ 377 റദ്ദാക്കിയതും വിവാഹേതര ലൈംഗികബന്ധം കുറ്റകരമായി കണ്ടിരുന്ന സെക്ഷന്‍ 497 റദ്ദാക്കിയതും ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ്.
രാജ്യത്തെ സിനിമ തീയ്യേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ദീപക് മിശ്രയുടെ വിധി ഏറെ വിവാദമായിരുന്നു. ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ശരിവച്ചതും ദീപക് മിശ്രയുടെ ബെഞ്ചാണ്.
ഡീഷ്യറിയിലെ അംഗത്തിന്റെ വിഷയത്തില്‍, ലോയ കേസില്‍, പിന്തിരിഞ്ഞു നിന്ന അതേ ആള് തന്നെ പൗരന്റെ നീതിനിഷേധത്തിനെതിരെ ശക്തമായ നിലപാട് എടുത്തു. നമ്പി നാരായണന് നീതി ഉറപ്പിച്ചുകൊടുത്തതും ഹാദിയയെ പങ്കാളിക്കൊപ്പം വിട്ടതും ഇതേ ദീപക് മിശ്രയാണ്. ദയാവധത്തിന് അനുമതി നല്കി. അധികാരസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു നില്ക്കുന്ന കേസുകള്‍ ഒഴികെ മറ്റ് എല്ലാ കേസുകളിലും ദീപക് മിശ്ര നീതി ഉറപ്പാക്കുമെന്ന വിമര്‍ശനം ഉയരുന്നതും ഈ വിരുദ്ധനിലപാടുകള്‍ കാരണമാണ്.
ആവിഷ്ക്കാരസ്വാതന്ത്ര്യത്തിലും കൃത്യമായ നിലപാട്. മീശ നോവലായാലും പദ്മാവത് സിനിമയായാലും നിയന്ത്രണമോ നിരോധനമോ കഴിയില്ലെന്ന് ഉറച്ചനിലപാടെടുത്തു. മലയാളത്തിലെ ഒരു അഡാര്‍ ലവ് സിനിമയിലെ നായിക പ്രിയാ വാര്യര്‍ക്കെതിരെ എടുത്ത എഫ്ഐആര്‍ റദ്ദാക്കി. എന്നാല്‍, സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് തിരിച്ചടിച്ചു. സഹജഡ്ജിയായ ഡി.വൈ.ചന്ദ്രചൂഡിന്റെ കടുത്ത നിലപാടിനെ തുടര്‍ന്ന് തിരുത്തേണ്ടി വന്നു.
സുപ്രീംകോടതിയുടെ ചരിത്രത്തിലെ ആദ്യ അര്‍ധരാത്രി സിറ്റിങ്ങും ദീപക് മിശ്രയുടെ പേരിലാണ്. 1993 ബോംബെ ബോംബ് സ്ഫോടനക്കേസുകളില്‍ പ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി അര്‍ധരാത്രി സിറ്റിങ് നടത്തി തളളി. കര്‍ണാടക തിരഞ്ഞെടുപ്പ് വിഷയം പരിഗണിക്കുന്നതിന് അര്‍ധരാത്രിയില്‍ ബെഞ്ച് രൂപീകരിച്ച് മൂന്ന് ജഡ്ജിമാരെ നിയോഗിച്ചതും ദീപക് മിശ്രയാണ്.
ആധാര്‍ കാര്‍ഡിന്റെ സാധുത സംബന്ധിച്ച നിര്‍ണായക വിധിയും, ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയും വന്നതിലൂടെ വിമര്‍ശകരുടെ പോലും അഭിനന്ദനം ദീപക് മിശ്ര ഏറ്റുവാങ്ങി. മറ്റന്നാള്‍ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചുതല ഏല്ക്കും.