ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ പോലീസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്ന് ഭീകരരെ സൈനികര്‍ വധിച്ചു. പോലീസുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നതിന് പിന്നാലെയാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്.
പോലീസുകാരന്റെ വീടുള്ള റദ്വാനിയിലായിരുന്നു ഏറ്റുമുട്ടല്‍. സൈനികരില്‍ ആര്‍ക്കും പരിക്കില്ലെന്ന് സേനാവക്താവ് അറിയിച്ചു. കുല്‍ഗാമില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പാകിസ്താനിയാണ്.
സുഹൈല്‍ അഹ്മദ് ദര്‍, റഹാന്‍, പാകിസ്താന്‍ സ്വദേശി മ്വാവിയ എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് എകെ 47 തോക്കടക്കമുള്ള ആയുധങ്ങള്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്തു.
ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടന്ന തിരച്ചിലിനിടെ സുരക്ഷസേനക്കു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. സിആര്‍പിഎഫ്, കരസേന, പോലീസ് എന്നിവര്‍ സംയുക്തമായാണ് ഭീകരവിരുദ്ധ ഓപറേഷന്‍ നടത്തുന്നത്. സൈനികനടപടിക്കിടെ സുരക്ഷസേനക്കെതിരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതായി വാര്‍ത്തയുണ്ട്. ഏറ്റുമുട്ടല്‍ വൈകിയും തുടര്‍ന്നു.
രണ്ടുദിവസം മുമ്പാണ് പോലീസുകാരനായ മുഹമ്മദ് സലീം അഹമ്മദ് ഷായെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. മൃഗീയമായി ആക്രമിച്ച ശേഷമാണ് ഇദ്ദേഹത്തെ കൊന്നത്. തുടര്‍ന്ന് ശനിയാഴ്ച മൃതദേഹം കണ്ടെത്തി. അതിനിടെ, അതിര്‍ത്തി മുറിച്ചുകടന്ന പാക് തീവ്രവാദിയെന്ന് സംശയിക്കുന്ന ആളെ അതിര്‍ത്തി രക്ഷാസേന വധിച്ചു. ഞായറാഴ്ച രാവിലെ ഏഴിനാണ് സംഭവം. സൈന്യത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് നുഴഞ്ഞുകടന്നപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരര്‍ക്കുള്ള വഴികാട്ടിയാണ് ഇയാളെന്ന് കരുതുന്നു.