മംഗളൂരു: ഷിരൂര്‍ മഠാധിപതി ലക്ഷ്മിവരതീര്‍ത്ഥ സ്വാമിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. സ്വാമി കഴിച്ച ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതായാണ് പുതിയ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വാമിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മഠം പരിചാരികയെ കസ്റ്റഡിയിലെടുത്തു. ഇവരെ രഹസ്യകേന്ദ്രത്തില്‍ പോലീസ് ചോദ്യംചെയ്യുകയാണ്.
ലക്ഷ്മിവരതീര്‍ഥയ്ക്ക് രണ്ട് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്ന് പേജാവര്‍ മഠത്തിലെ സ്വാമി വിശ്വേശതീര്‍ഥ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മഠത്തില്‍ സ്വാമിയെ പരിചരിച്ചിരുന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ സ്ത്രീയുമായി സ്വാമിക്ക് അതിരുവിട്ട ബന്ധമുണ്ടായിരുന്നെന്നും ഇവര്‍ക്ക് സ്വാമി കിന്നിമുള്‍ക്കിയില്‍ വീടുവെച്ചുനല്‍കുകയും കാര്‍ വാങ്ങിക്കൊടുക്കുകയും ചെയ്തതായും പോലീസിന് സൂചനലഭിച്ചിട്ടുണ്ട്.
സ്വാമിക്ക് വിഷബാധയേറ്റ അന്ന് പരിചാരികയുടെ കാര്‍ മഠത്തില്‍ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍നിന്ന് അന്വേഷണസംഘത്തിന് മനസ്സിലായിട്ടുണ്ട്. സ്വാമിക്ക് റിയല്‍ എസ്റ്റേറ്റ് വ്യാപാരികളുമായി ബന്ധമുണ്ടായിരുന്നതായും പോലീസിന് സൂചനലഭിച്ചു. ആ വഴിക്കും അന്വേഷണം നീളുന്നുണ്ട്. ഷീരൂര്‍ മഠം പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ്. സ്വാമിയുടെ മുറി പൂട്ടി സീല്‍ചെയ്തു. ഐ.ജി. അരുണ്‍ ചക്രവര്‍ത്തി, ജില്ലാ പോലീസ് മേധാവി ലക്ഷ്മണ്‍ നിമ്പര്‍ഗി എന്നിവരുടെ നേതൃത്തിലുള്ള പോലീസ് സംഘമാണ് ഇപ്പോള്‍ ഷിരൂര്‍ മഠത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.
ആര്‍ക്കും ഒരുവിവരവും നല്‍കരുതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും മഠത്തിലെ ജീവനക്കാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് മൃതദേഹപരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ആന്തരികാവയവങ്ങളുടെ ഫൊറന്‍സിക് പരിശോധനാഫലം ലഭിച്ചാലേ മരണം എങ്ങനെ, ഏത് വിഷമാണ് ഉള്ളില്‍ച്ചെന്നത് എന്നീ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകൂ.