ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മിക്കെതിരെ വിമര്‍ശനവുമായി മുന്‍ സൈനികന്‍ രംഗത്ത്. രാജ്യത്തിനുവേണ്ടി വെടിയുണ്ടകള്‍ ഏറ്റുവാങ്ങേണ്ടിവന്ന തനിക്ക് നേരിടേണ്ടിവന്നത് ചതിയും അവഗണനയുമാണെന്ന് മഹാവീര ചക്രമടക്കമുള്ള പുരസ്‌കാരം നേടിയ മുന്‍ സൈനികന്‍ പറഞ്ഞു. 30 വര്‍ഷം മുമ്പ് ആര്‍മിയില്‍ നിന്നും വിരമിച്ച ദിഗേന്ദ്ര കുമാര്‍ ദ ക്വിന്റിനു നല്‍കിയ അഭിമുഖത്തിലാണ് ഇത്തരമൊരു ആരോപണം ഉയര്‍ത്തുന്നത്.
വിരമിച്ച് 30 വര്‍ഷം കഴിയുമ്പോള്‍ തനിക്ക് ഒരേസമയം അഭിമാനവും ചതിക്കപ്പെട്ടതായും തോന്നുന്നുണ്ടെന്നാണ് ദിഗേന്ദ്ര പറയുന്നത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന് മേല്‍ക്കൈ ലഭിക്കുന്നതില്‍ നിര്‍ണായകമായ ടൊലോലിങ് യുദ്ധത്തില്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കാന്‍ തനിക്ക് സഹായിക്കാനായി എന്നതാണ് അഭിമാനമുള്ള കാര്യം. ആ യുദ്ധത്തില്‍ അദ്ദേഹം കാണിച്ച ധീരതയ്ക്ക് അദ്ദേഹത്തിന് മഹാവീര ചക്രം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വിരമിച്ചശേഷം തനിക്ക് അര്‍ഹമായ വികലാംഗ പെന്‍ഷന്‍ നേടാനായി മറ്റൊരു യുദ്ധം തന്നെ ചെയ്യേണ്ടിവരികയാണെന്നാണ് അദ്ദേഹം പറയുന്നത്.
‘സര്‍ക്കാറിനോടും ജനങ്ങളോടും എനിക്കു പറയാനുള്ളത് ഈ രാജ്യത്തിനുവേണ്ടി ഞാന്‍ ബുള്ളറ്റുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നാണ്. മഹാവീര ചക്രം നല്‍കി ആദരിച്ചിട്ടും എന്നെ ബുദ്ധിമുട്ടിക്കുകയാണ്. ഇന്ത്യന്‍ ആര്‍മിയില്‍ എനിക്ക് ഒരുതരത്തിലും വിശ്വസിക്കാനാവില്ല. ഞങ്ങള്‍ പട്ടാളക്കാര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്നതിലുള്ള അവരുടെ റെക്കോര്‍ഡ് നോക്കുമ്പോള്‍.’ എന്നാണ് അദ്ദേഹം പറയുന്നത്.
ടൊലോലിങ് യുദ്ധത്തില്‍ അഞ്ചു ബുള്ളറ്റുകളാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചു കയറിയത്. എന്നാല്‍ 2005 മുതല്‍ 2010വരെ അദ്ദേഹത്തിന് അര്‍ഹമായ വികലാംഗ പെന്‍ഷന്‍ നിഷേധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം സായുധസേന ട്രൈബ്യൂണലിനെ സമീപിക്കാന്‍ നിര്‍ബന്ധിതനായി.
തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ട മനുഷ്യത്വരഹിത്വും ദൗര്‍ഭാഗ്യകരവുമായ തീരുമാനം’ എന്നാണ് ട്രൈബ്യൂണല്‍ ഇതിനെ വിശേഷിപ്പിച്ചത്. ആര്‍മിയില്‍ നിന്നും 30,000 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. അതുകഴിഞ്ഞ രണ്ടുവര്‍ഷമെടുത്തു പെന്‍ഷന്‍ വിതരണം ചെയ്യാനെന്നാണ് അദ്ദേഹം പറയുന്നത്.
ഇന്നും തനിക്ക് പെന്‍ഷന്‍ പൂര്‍ണമായി ലഭിക്കുന്നില്ലെന്നാണ് കുമാര്‍ ആരോപിക്കുന്നത്. ‘എന്നോടൊപ്പം ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകര്‍ക്ക് എനിക്കു ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക പെന്‍ഷനായി ലഭിക്കുന്നുണ്ട്. ഇതെന്ത് നിയമമമാണ്?’ അദ്ദേഹം ചോദിക്കുന്നു. ഈ കേസില്‍ കോടതി ഇടപെട്ടതുകൊണ്ടാണ് പെന്‍ഷന്റെ വലിയൊരു പങ്കെങ്കിലും അദ്ദേഹത്തിന് ലഭിച്ചതെന്നാണ് ദിഗേന്ദ്ര കുമാറിന്റെ അഭിഭാഷകനായ കേണല്‍ എസ്ബി സിങ് പറയുന്നത്.