ഭോപ്പാല്‍: അന്വേഷണ ഉദ്യോഗസ്ഥരെയും വലച്ച് രാത്രിയുടെ മറവില്‍ ക്രൂര കൊലപാതകങ്ങള്‍ നടത്തിയ പരമ്പര കൊലയാളിയുടെ പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസമാണ് 33 പോരെ കൊന്നു തള്ളിയ കേസില്‍ സമൂഹത്തില്‍ മാന്യനായി നടന്ന തയ്യല്ക്കാരന് അറസ്റ്റിലായത്. തന്റെ പിതാവില്‍ നിന്നും സ്നേഹം ലഭിക്കാത്തതിനാല്‍ മൃഗീയമായ കൊലപാതകം നടത്തി ആനന്ദിച്ചതെന്നാണ് പ്രതിയുടെ മൊഴി. സൈന്യത്തില്‍ നിന്ന് സുബേദാറായി വിരമിച്ചയാളാണ് ആദേശിന്റെ പിതാവ് ഗുലാബ് ഖാമ്ര. വീട്ടില്‍ പട്ടാളച്ചിട്ടയായിരുന്നു.
കുട്ടിക്കാലം മുതല്ക്കേ തന്നോട് പരുഷമായാണ് പിതാവ് പെരുമാറിയിരുന്നത്. നിസാര കാര്യങ്ങള്‍ക്ക് പോലും തന്നെ പിതാവ് തല്ലുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നും ആദേശ് പറഞ്ഞു. ആരും എന്നെ സംരക്ഷിക്കാന്‍ തയ്യാറായില്ല. അതിനാല്‍ തന്നെ ഞാന്‍ അന്തര്‍മുഖനായി. ഇത് എന്നില്‍ ദേഷ്യവും വെറുപ്പും വളര്‍ത്തുകയായിരുന്നു. അങ്ങനെ ഞാന്‍ കൊലയാളിയായി- ആദേശ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. അതേസമയം, ആദേശ് കുറ്റം സമ്മതിച്ചെങ്കിലും ഇയാളുടെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.
ചെറുപ്പകാലത്ത് തന്നെ ആദേശ് ക്രിമിനലുകളുമായി ബന്ധപ്പെട്ടിരുന്നു. ആദേശിന്റെ അമ്മാവന് അശോക് ഖാമ്രയും ആദേശിനെ സ്വാധീനിച്ചിരുന്നു. നൂറ് പേരെ കൊന്നിട്ടുണ്ടെന്ന് അയാള്‍ വീമ്പ് പറയുമായിരുന്നു. 2007ലാണ് ലോറി തട്ടിക്കൊണ്ടു പോകുന്നവരുമായി ആദേശ് ബന്ധം സ്ഥാപിച്ചത്. 2010ലായിരുന്നു ആദ്യ കൊലപാതകം. ലോറി ഡ്രൈവര്‍മാരുമായും അവരുടെ സഹായികളുമായും ചങ്ങാത്തം കൂടുന്ന ഘാമ്ര ഇവരെ ആളൊഴിഞ്ഞ പ്രദേശത്ത് കൂട്ടിക്കൊണ്ടുപോയി ഭക്ഷണത്തില്‍ വിഷമോ, മയക്കുമരുന്നോ നല്കി ബോധം കെടുത്തിയശേഷം വസ്ത്രം പൂര്‍ണമായും നീക്കം ചെയ്ത് കയറുകൊണ്ട് കെട്ടിയിടും.
പിന്നീട് കാട്ടിലോ കൊക്കയിലോ ഉപേക്ഷിക്കും. ഇതാണ് ഘാമ്പ്രയുടെ പതിവ് കൊലപാതകരീതി. കൊലപാതകങ്ങള്‍ നടത്തിയതിനെ കുറിച്ച് വിവരിച്ച ആദേശിന് തെല്ലും പശ്ചാത്താപം ഇല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആദേശ് പറയുന്നത് ശരിയാണെങ്കില്‍ കുട്ടിക്കാലത്തുണ്ടായ ക്രൂരമായ അനുഭവങ്ങളായിരിക്കാം അയാളെ ഇത്തരമൊരു മാനസികാവസ്ഥയില്‍ എത്തിച്ചതെന്നാണ് പോലീസ് നിഗമനം.