ന്യൂഡല്‍ഹി: അംഗബലത്തില്‍ കുറവുവരുത്തുന്നതിനൊപ്പം ഘടനയില്‍ത്തന്നെ സമഗ്രമായ മാറ്റത്തിനൊരുങ്ങുകയാണ് കരസേന. ഇതിന്റെ ഭാഗമായി കേഡര്‍ റിവ്യൂ നടപടികള്‍ ജൂണ്‍ 21-ന് ആരംഭിച്ചു. മിലിറ്ററി സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ജെഎസ് സന്ധുവിന്റെ നേതൃത്വത്തിലുള്ള 11 അംഗ സമിതിയാണ് റിവ്യൂ നടത്തുന്നത്. പ്രാഥമിക ശുപാര്‍ശകള്‍ ഈ മാസംതന്നെ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് സമര്‍പ്പിക്കും.
ബ്രിഗേഡിയര്‍ പദവി വേണ്ടെന്നുവയ്ക്കുക, സൈനികരുടെ വിരമിക്കല്‍ പ്രായം കൂട്ടുക , അംഗബലം കുറയ്ക്കുക തുടങ്ങിയവയൊക്കെയാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 12 ലക്ഷത്തിലേറെ അംഗബലം സേനയ്ക്കുണ്ട്. ഇതില്‍ നിന്ന് അഞ്ചുവര്‍ഷംകൊണ്ട് ഒന്നരലക്ഷം പേരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. അതിനോടൊപ്പം ഓഫീസര്‍ കേഡറില്‍ സ്ഥാനക്കയറ്റ സാധ്യതകള്‍ വര്‍ധിപ്പിക്കുക, ഓഫീസര്‍മാരുടെ കുറവ് പരിഹരിക്കുക എന്നതും ഉന്നം വെയ്ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ബ്രിഗേഡിയര്‍ പദവി വേണ്ടെന്നുവയ്ക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നത്. സാങ്കേതികവിദ്യ പുരോഗമിച്ച പശ്ചാത്തലത്തില്‍ പരമ്പരാഗതമായ ചില മേഖലകളില്‍ പഴയ രീതിയില്‍ ആള്‍ശേഷി വേണ്ടിവരുന്നില്ലെന്നതും കണക്കിലെടുക്കുന്നുണ്ട്.
സേനയിലെ ചില വിഭാഗങ്ങള്‍ ഒന്നാക്കുന്നതും പരിഗണനയിലുണ്ട്. കരസേനാ ആസ്ഥാനത്തെ വിവിധ ഡയറക്ടറേറ്റുകള്‍, ലോജിസ്റ്റിക്, കമ്യൂണിക്കേഷന്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളുടെ മാറ്റം വരുത്തല്‍ എന്നിവയാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ വരുന്ന രണ്ടുവര്‍ഷംകൊണ്ട് 50,000 കണ്ട് അംഗബലം കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ശമ്പളം, പെന്ഷന് എന്നിവയ്ക്കായി പ്രതിരോധ ബജറ്റില്‍ വലിയ പങ്ക്ചെലവഴിക്കേണ്ടി വരുന്നതും ആധുനിക ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാന്‍ പണം കണ്ടെത്താന്‍ കഴിയാത്തതുമാണ് കരസേനയുടെ അംഗബലം കുറയ്ക്കുന്നത് സംബന്ധിച്ചുളള ആലോചനയിലേക്ക് നയിച്ചത്.