ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെയും പാലക്കാട് ജില്ലയിലെ കരുണാ മെഡിക്കല്‍ കോളേജുകളിലെയും 180 വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടി മറികടക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി.ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് റദ്ദാക്കിയത്. സംസ്ഥാന നിയമസഭ ഐകകണ്ഠ്യേനയായിരുന്നു ഓര്‍ഡിനന്‍സ് പാസാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ മെഡിക്കല്‍ കൗണ്‍സിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഓര്‍ഡിനന്‍സ് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും അധികാരങ്ങളിലുള്ള കൈകടത്തലാണെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു.
കണ്ണൂര്‍ മെഡിക്കല്‍ കോളേജും പാലക്കാട് കരുണ മെഡിക്കല്‍ കോളേജും 2016-17 അധ്യയനവര്‍ഷത്തേക്ക് പ്രവേശനം നടത്തിയത് ചട്ടവിരുദ്ധമായാണെന്ന് പ്രവേശന മേല്‍നോട്ട സമിതി കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രവേശനം ലഭിച്ച 12 വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് സീറ്റ് വേണ്ടെന്നും തലവരിപ്പണം തിരികെവേണമെന്നും കോളേജുകളോട് ആവശ്യപ്പെട്ടിരുന്നു. മാനേജ്മെന്റ് ഇത് നിഷേധിച്ചതോടെയാണ് വിവരം പ്രവേശനമേല്‍നോട്ടസമിതിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. വിദ്യാര്‍ഥികളുടെ പരാതിയെത്തുടര്‍ന്നായിരുന്നു സമിതിയുടെ ഇടപെടല്‍. ഓണ്‍ലൈനില്‍ അപേക്ഷ ക്ഷണിച്ച് വേണം പ്രവേശനത്തില്‍ തീരുമാനമെടുക്കാനെന്ന് കോളേജ് മാനേജ്മെന്റുകള്‍ക്ക് സമിതി നിര്‍ദേശം നല്കി.മെറിറ്റ് ലിസ്റ്റും വെയ്റ്റിംഗ് ലിസ്റ്റും പ്രസിദ്ധീകരിക്കണമെന്നും സമിതി നിര്‍ദേശിച്ചു.
ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറാകാഞ്ഞതോടെ സമിതി നേരിട്ട് വെബ്സൈറ്റ് തുറപ്പിച്ചു. സമിതിയുടെ വെബ്സൈറ്റില്‍ പ്രവേശനനടപടികളിലേക്കുള്ള ലിങ്കും നല്കി.അപേക്ഷ നല്‍കാനുളള സമയപരിധി അവസാനിക്കുന്ന ദിവസം. ലഭിച്ച മുഴുവന്‍ അപേക്ഷകളും സമിതിക്ക് കൈമാറണമെന്നും വ്യവസ്ഥ വച്ചു. അതിനുശേഷവും മാനേജുമെന്റുകള്‍ സമിതിയുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുകയാണ് ചെയ്തത്.
അതിനുശേഷമാണ് മുഴുവന്‍ പ്രവേശനവും മേല്‍നോട്ടസമിതി റദ്ദാക്കിയതും പുതിയ പ്രവേശനം നടത്താന്‍ പരീക്ഷാ കമ്മീഷണറോട് നിര്‍ദേശിച്ചതും. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച മാനേജ്മെന്റുകളോട് മുഴുവന്‍ അഡ്മിഷന് രേഖകളും പ്രവേശന മേല്‍നോട്ടസമിതിക്ക് മുമ്പില്‍ ഹാജരാക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഓണ്‍ലൈനിലൂടെ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാല്‍ മതിയെന്ന് കോടതിയും നിലപാടെടുത്തു.
ഇതോടെ സമ്മര്‍ദ്ദത്തിലായ മാനേജ്മെന്റുകള്‍ ഭാഗികമായ രേഖകള്‍ മാത്രം സമിതിക്ക് മുമ്പാകെ ഹാജരാക്കുകയും അതേസമയം തന്നെ പരാതിയുമായി സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.
ഹാജരാക്കിയ രേഖകള്‍ കൃത്രിമമാണെന്ന് കണ്ടെത്തിയ പ്രവേശന മേല്‍നോട്ട സമിതി മുഴുവന്‍ പ്രവേശനവും റദ്ദ് ചെയ്തു. മാനേജ്മെന്റുകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രവേശനം നേടിയ കുട്ടികള്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളി.
ഈ സാഹചര്യത്തിലാണ് വിഷയത്തെക്കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധസമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. 2017 ഒക്ടോബറില്‍ കേരള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. സുപ്രീംകോടതി വിധി എതിരായതോടെ കുട്ടികളുടെ ഭാവി തുലാസിലാകുമെന്നും അതുകൊണ്ട് അവരെ രക്ഷിക്കാനാണ് എന്നുമായിരുന്നു ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ നല്കിയ ന്യായീകരണം.