ന്യൂഡല്‍ഹി: വമ്പന്‍ തട്ടിപ്പുകാരുടെ പട്ടിക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനു കൈമാറിയിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്. പാര്‍ലമെന്റ് സമിതിക്കു നല്കിയ റിപ്പോര്‍ട്ടിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അമിത ശുഭാപ്തി വിശ്വാസക്കാരായ ബാങ്കുകള്‍, സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇഴച്ചില്‍, കുറഞ്ഞ നിരക്കിലുള്ള വളര്‍ച്ച എന്നിവയാണ് കിട്ടാക്കടങ്ങള്‍ വര്‍ധിക്കാനുള്ള കാരണമെന്നും ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷി അധ്യക്ഷനായ പാര്‍ലമെന്റ് സമിതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ രഘുറാം രാജന് പറയുന്നു.
പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പുകളുടെ വ്യാപ്തി വര്‍ധിക്കുകയാണെങ്കിലും നിഷ്ക്രിയ ആസ്തികളെ അപേക്ഷിച്ച് ഇത് താരമ്യേന കുറവാണ്. വായ്പാ തട്ടിപ്പുകള്‍ കണ്ടെത്താന്‍ താന്‍ ഗവര്‍ണര്‍ ആയിരുന്ന കാലയളവില്‍ സെല്‍ സ്ഥാപിച്ചിരുന്നു. വായ്പാ തട്ടിപ്പു കേസുകള്‍ അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറുകയും ചെയ്തു.
ഇതിനൊപ്പം വമ്പന്‍ തട്ടിപ്പുകളുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിനു നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് നല്‍കിയിരുന്നു. ഇതില്‍ നടപടി ഉണ്ടായതായി തനിക്ക് അറിയില്ല. അടിയന്തരമായി പരിഗണിക്കേണ്ട കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
രഘുറാം രാജന്റെ മുന്നറിയിപ്പ് പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രിക്കു നേരെ ആരോപണശരവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. വായ്പാ തട്ടിപ്പുകാരെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കില്‍ പ്രധാനമന്ത്രി എന്തുകൊണ്ടാണ് നടപടി എടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. 12 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് ഇന്നുവരെയുള്ളതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലെ പറഞ്ഞു