ചെന്നൈ: തന്റെ പിതാവിന്റെ ഘാതകരോട് ക്ഷമിച്ചതിനും മോചനത്തെ എതിര്‍ക്കാതിരുന്നതിനും രാഹുല്‍ ഗാന്ധിയോട് നന്ദി പറയുന്നതായി രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു എന്ന സൂചന പുറത്തെത്തുന്നതിനിടെയാണ് നളിനിയുടെ പ്രതികരണം. മുരുകന്, ശാന്തന്, പേരറിവാളന്, നളിനി, രവിചന്ദ്രന്‍, റോബര്‍ട്ട്, പയസ്, ജയകുമാര്‍ എന്നിവരാണ് കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്.
ഇവരില്‍ മുരുകനും നളിനിയും ഭാര്യാ ഭര്ത്താക്കന്മാരാണ്. താനും ഭര്‍ത്താവും ഉടന്‍ പുറത്തെത്തുമെന്ന കാര്യം മകളെ അറിയിക്കാന്‍ താത്പര്യമുണ്ടെന്നും നളിനി പറഞ്ഞു. വെല്ലൂരില്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക ജയിലിലാണ് ഇപ്പോള്‍ നളിനിയുള്ളത്.
‘കേന്ദ്രസര്‍ക്കാര്‍ മഹാമനസ്കതയോടെ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. നിരവധി വേദനാജനകമായ സംഭവങ്ങള്‍ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ആ വേദനകളെ എല്ലാം മറക്കാന്‍ ആഗ്രഹിക്കുകയാണ്. ഇനിയുള്ള ജീവിതം എന്റെ മകള്‍ക്കൊപ്പം ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്’- നളിനി പറഞ്ഞു.
പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. തുടര്‍ന്ന് 2016-ല്‍ ജയലളിത സര്‍ക്കാര്‍ എല്ലാ പ്രതികളേയും വിട്ടയക്കാന്‍ തീരുമാനിച്ചു. ഭരണഘടനയുടെ 161-ാം അനുഛേദ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ചാണ് എല്ലാ പ്രതികളേയും വിട്ടയക്കാനുള്ള തീരുമാനമെടുത്തത്.
ഇത് ചോദ്യം ചെയ്ത്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച ഒരു കേസില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. ഇക്കാര്യത്തിലാണ് തീരുമാനം ഗവര്‍ണര്‍ക്ക് വിട്ട് സുപ്രീം കോടതി ഉത്തരവിട്ടത്.