കൊച്ചി: ധാത്രിയെ പ്രശംസിച്ച് കുറിപ്പുമായി നടന്‍ അനൂപ് മോനോന്‍. പരസ്യ വിവാദത്തിന് പിന്നാലെയാണ് കമ്പനിയുടെ പിആര്‍ റിലീസില്‍ അനൂപ് മേനോന്‍ ധാത്രിയെ പ്രശംസിച്ചത്. അമ്മ ഉണ്ടാക്കിത്തന്ന എണ്ണയാണ് താന്‍ ഉപയോഗിക്കുന്നതെന്ന പരാമര്‍ശം ധാത്രിയുടെ വിപണിയെ പ്രതികൂലമായി ബാധിച്ചതിന് പിന്നാലെയാണ് കമ്പനിയെ പ്രകീര്‍ത്തിച്ച് നടന്‍ രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ അമ്മ ഉണ്ടാക്കിത്തന്നിരുന്ന എണ്ണ തന്നെയാണ് ഉപയോഗിച്ചിരുന്നതെന്നും പിന്നീട് ധാത്രിയുടെ കമ്പനിയില്‍ പോയി ഗുണനിലവാരം മനസിലാക്കിയശേഷം ധാത്രി ഉപയോഗിച്ച് തുടങ്ങിയെന്നും അനൂപ് മേനോന്‍ കമ്പനിയുടെ പിആര്‍ കുറിപ്പില്‍ പറയുന്നു.
അനൂപ് മേനോന്റെ പിആര്‍ കുറിപ്പിന്റെ പൂര്‍ണ രൂപം:
നമസ്‌ക്കാരം. ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് 2011ലാണ് ഞാനും ധാത്രിയുമായുള്ള ബന്ധം തുടങ്ങുന്നത്. അത് ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാനായിരുന്നു. അതൊരു ഹെയര്‍ പ്രൊട്ടക്റ്റര്‍ ക്രീമിന്റെ ആഡായിരുന്നു. അത് കഴിഞ്ഞ്, അന്നൊക്കെ നിങ്ങള്‍ എല്ലാവരെയും പോലെ, പലരെയും പോലെ നമ്മള്‍ അമ്മ കാച്ചിത്തരുന്ന എണ്ണ തന്നെയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. അന്ന് ആ ക്രീം ഞാന്‍ ഉപയോഗിച്ചിരുന്നില്ല. അതിനുശേഷം 2018ല്‍, 18ലാണ് ഞാന്‍ ധാത്രിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആവുന്നത്. അന്ന് ഞാന്‍ അവരുടെ ഫാക്ടറിയില്‍ പോവുകയും ഈ എണ്ണ, ഹെര്‍ബല്‍ ഓയില്‍ എത്രമാത്രം ഫൈനസോടുകൂടി എത്ര ലബോറിയസായിട്ടുള്ള പ്രോസസിലൂടെയാണ് ഉണ്ടാക്കുന്നതെന്ന് നേരിട്ട് കണ്ട് തിരിച്ചറിയുകയാണ് ചെയ്തത്. 21 ദിവസം കൊണ്ടാണ് അതുണ്ടാക്കുന്നത്.
അപ്പൊ അത്രയും ഒരു വിത്ത് ലൗ ഉണ്ടാക്കുന്ന ഒരു എണ്ണ, അതിനുശേഷം 2018ന് ശേഷം ഞാന്‍ ഇത് ഉപയോഗിച്ചു തുടങ്ങുന്നു. ഞാനും കുടുംബവും എന്റെ അടുത്ത ഫ്രണ്ട്‌സിന് ഒക്കെ ഞാന്‍ റെക്കമെന്റ് ചെയ്യാറുണ്ട്. അങ്ങനെ കഴിഞ്ഞ മൂന്ന് വര്‍ഷമായി എനിക്ക് റിസള്‍ട്ട് തരുന്ന ഒരു എണ്ണയാണ് ധാത്രിയുടെ എണ്ണ. പക്ഷെ ഇപ്പൊള്‍ വളരെ നിര്‍ഭാഗ്യകരമായ ഒരു കാര്യം എന്താണെന്നുവെച്ചാല്‍. ഞാന്‍ ഒമ്പത് വര്‍ഷം മുമ്പ് ചെയ്ത ഒരു ഹെയര്‍ ക്രീമിന്റെ ആഡ്, അതാണ് ഇപ്പോള്‍ വിവാദത്തില്‍ വന്നിരിക്കുന്നത്. പലര്‍ക്കുമറിയില്ല ഇതൊരു ക്രീമാണ് ഹെയര്‍ ക്രീമാണ് ഇത് ഹെര്‍ബല്‍ ഓയിലുമായിട്ടൊ ധാത്രിയുടെ മറ്റ് പ്രോഡക്റ്റുമായിട്ടോ ഒരു ബന്ധമില്ലാത്ത ഒരു ഹെയര്‍ ക്രീമിന്റെ ആഡിയലാണ് ഈ വിവാദം മുഴുവന്‍ ഉണ്ടായിരിക്കുന്നത്.
അപ്പൊ, അന്നത്തെ ആ ഹെയര്‍ ക്രീമിന്റെ ആഡ് കാരണം ഇന്ന് പതിനേഴൊ ഇരുപതോ വര്‍ഷങ്ങള്‍ നമ്മുടെ ഇടയിലുള്ള ഉള്ള നമ്മുടെ കേരളത്തിന്റെ വളരെ അഭിമാനങ്ങളിലൊന്നായ ഒരു സംരംഭം ധാത്രി പൊലൊരു സംരംഭം അതിനെ ഒരു സെക്ഷന്‍ ഓഫ് ദി മീഡിയ വളരെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നു. വളരെ വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കാരണം അത് ചെറിയ ഒരു സെക്ഷന്‍ ഓഫ് ദി മീഡിയയാണ്. ബാക്കിയെല്ലാവരും, മേജര്‍ മീഡിയാസ് എല്ലാം, അവര്‍ക്ക് ഈ കഥയറിയാം. ഇത് ഒമ്പത് വര്‍ഷം മുമ്പ് ചെയ്ത ക്രീമിന്റെ ആഡാണ്. ഇത് ഹെര്‍ബല്‍ ഓയിലുമായിട്ട് ബന്ധമുള്ളതല്ല ധാത്രിയുടെ പ്രൊഡക്ട്‌സുമായിട്ട് ബന്ധമില്ല എന്ന് അവര്‍ക്ക് അറിയാം. അപ്പൊ ആ സെക്ഷന്‍ ഓഫ് ദി മീഡിയ വളരെ മോശമായിട്ട് ധാത്രിയെ ചിത്രീകരിക്കുന്നതില്‍ വളരെയധികം വേദനയുണ്ട്. അവര്‍ അതില്‍ നിന്നും ഡെസിസ്റ്റ് ചെയ്യണം എന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം ധാത്രിയുടെ ഉപഭോക്താക്കള്‍ക്കും ബാക്കിയെല്ലാവര്‍ക്കും നല്ലൊരു വര്‍ഷവും ഞാന്‍ ആശംസിക്കുന്നു.
തൃശൂര്‍ സ്വദേശിയായ ഫ്രാന്‍സിസ് വടക്കന്‍ എന്നയാളാണ് ധാത്രി ഹെയര്‍ ഓയിലിന്റെ തെറ്റായ പരസ്യത്തിനെതിരെ നിയമപോരാട്ടം നടത്തി വിജയിച്ചത്. ഫ്രാന്‍സിസിന്റെ പരാതിയില്‍ കഴിഞ്ഞദിവസമാണ് തൃശൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നടപടി സ്വീകരിച്ചത്. എറണാകുളം വെണ്ണലയിലെ ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോന്‍, മെഡിക്കല്‍ ഷോ ഉടമ എന്നിവര്‍ക്കെതിരെയാണ് നടപടി. ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണം. ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചെന്നാണ് അനൂപ് മേനോനെതിരായ കുറ്റം. ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമ മൂവായിരം രൂപയും പിഴ അടക്കണം. പിഴത്തുകകള്‍ ഹര്‍ജിക്കാരനായ ഫ്രാന്‍സിസ് വടക്കന് നല്‍കാനാണ് കോടതി ഉത്തരവ്. പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് സിനിമാ താരങ്ങളും സ്‌പോര്‍ട്‌സ് താരങ്ങളും അടക്കമുള്ളവര്‍ക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഉത്പനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ആറ് ആഴ്ചകള്‍ കൊണ്ട് മുടി വളരുമെന്ന പരസ്യം കണ്ടിട്ടാണ് ധാത്രി ഹെയര്‍ ഓയില്‍ ഉപയോഗിച്ച് തുടങ്ങിയതെന്നും എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഫലമുണ്ടായില്ലെന്ന് ഫ്രാന്‍സിസ് വടക്കന്‍ കോടതിവിധിക്ക് ശേഷം പറഞ്ഞിരുന്നു. ഇതിനൊപ്പം നാട്ടുകാരുടെ കളിയാക്കലും കൂടിയായപ്പോഴാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും ഫ്രാന്‍സിസ് പ്രതികരിച്ചിരുന്നു.
ഫ്രാന്‍സിസിന്റെ വാക്കുകള്‍: ‘2013ലാണ് ധാത്രി ഉപയോഗിച്ച് തുടങ്ങിയത്. അതും ആറ് ആഴ്ചകള്‍ കൊണ്ട് മുടി വളരുമെന്ന പരസ്യം കണ്ടിട്ട്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. തുടര്‍ച്ചായി ഓയില്‍ വാങ്ങുന്നത് കണ്ട് നാട്ടുകാരും കളിയാക്കി തുടങ്ങി. ഇതോടെയാണ് സംഭവത്തില്‍ പ്രതികരിക്കണമെന്ന് തോന്നിയത്. തുടര്‍ന്ന് അഞ്ചു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് എറണാകുളത്തെ വെണ്ണലയിലെ ധാത്രിക്ക് നോട്ടീസ് അയച്ചു. നോട്ടീസ് കിട്ടിയ ഉടന്‍ കമ്പനി പരസ്യം ഒഴിവാക്കി. പിന്നാലെ കമ്പനിയുടെ മറുപടി വന്നു. നിങ്ങള്‍ക്ക് ധാത്രിക്കെതിരെ പരാതി കൊടുക്കാന്‍ യാതൊരു അവകാശവുമില്ല. ഞങ്ങള്‍ നഷ്ടപരിഹാരം നല്‍കുകയുമില്ല. നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്താല്‍ നിങ്ങളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും. എന്നാണ് കമ്പനി വക്കീല്‍ നല്‍കിയ മറുപടി.
ഇതോടെ പ്രതികരിക്കാന്‍ തീരുമാനിച്ചു. തൃശൂരിലെ ബെന്നിയെന്ന അഭിഭാഷകനെ സമീപിച്ചു. 2013ല്‍ കോടതിയെ സമീപിച്ചു. അതില്‍ ഏഴു വര്‍ഷം എടുത്തു വിധി വരാന്‍. അനൂപ് മേനോന് കോടതിയില്‍ വരാന്‍ സൗകര്യമില്ല. തിരക്കുള്ള നടനായത് കൊണ്ട്. അങ്ങനെ കോടതി നേരിട്ട് അനൂപിന്റെ വീട്ടില്‍ പോയി. അതും കമ്പനിയുടെ ചിലവില്‍ കോടതി, ഞാന്‍, വക്കീല്‍, കമ്പനി വക്കീല്‍ എന്നിവര്‍ അനൂപിന്റെ വീട്ടില്‍. അദ്ദേഹം എന്നോട് ചോദിച്ചു, ‘നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു കേസ് കൊടുക്കാനെന്ന്. ഉപയോഗിച്ച വസ്തു ശരിയല്ലെങ്കില്‍ കേസെടുക്കുന്നതില്‍ എന്താണ്. എന്നിട്ട് കോടതിയോട് അനൂപ് പറഞ്ഞു, ഞാനീ ക്രീം കണ്ടിട്ടില്ല. ഉപയോഗിച്ചിട്ടുമില്ല. അമ്മ കാച്ചി തരുന്ന എണ്ണയാണ് ഞാന്‍ ഉപയോഗിക്കുന്നത്.’
അവസാനം 2020 ഡിസംബര്‍ അവസാനം വിധി വന്നു. പണത്തിന് വേണ്ടിയല്ല കോടതിയില്‍ പോയത്. പോരാടി വിജയിക്കാന്‍ വേണ്ടിയായിരുന്നു. അത് സംഭവിച്ചു. പരസ്യം കണ്ട് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്ന പലരും അതിന്റെ ഗുണനിലവാരം നോക്കാറില്ല. ഇത്തരം പരസ്യങ്ങള്‍ക്കെതിരെ പ്രതികരിക്കണം. ഈ വിധി വന്നപ്പോള്‍ ജനത്തെ ബോധിപ്പിക്കാന്‍ മലയാള മാധ്യമങ്ങളെ സമീപിച്ചു. വാര്‍ത്ത കൊടുക്കാന്‍, പക്ഷെ, എല്ലാവരും പരസ്യത്തിന് വേണ്ടി അവഗണിച്ചു. അതുകൊണ്ട് സോഷ്യല്‍മീഡിയയെ സമീപിച്ചത്. പ്രതികരണശേഷി നഷ്ടപ്പെട്ടവരാണ് കേരള ജനത. വാങ്ങുന്ന സാധനങ്ങള്‍ക്ക് ഗുണനിലവാരമുണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ പ്രതികരിക്കുക. എങ്കിലേ ഉത്പനങ്ങള്‍ നല്ലത് ലഭിക്കൂ. അഭിഭാഷകന്‍ ബെന്നിയാണ് ഇത്രയധികം പിന്തുണ നല്‍കിയത്. അദ്ദേഹത്തിനും വാശിയായിരുന്നു, കേസില്‍ വിജയിക്കണമെന്ന്.’