വിവാദ അഭിമുഖങ്ങളിലൂടെ ശ്രദ്ധേയനായ മാദ്ധ്യമപ്രവര്‍ത്തകനാണ് കരണ്‍ ഥാപ്പര്‍. ദീര്‍ഘനാളത്തെ ഔദ്യോഗിക ജീവിതത്തിനിടെ നിരവധി പ്രമുഖ വ്യക്തികളെ അഭിമുഖം ചെയ്തു. പലതും വിവാദങ്ങളായി, നാടകീയ രംഗങ്ങള്‍ക്കു വേദിയായി. കരണ്‍ ഥാപ്പറിന്റെ അഭിമുഖങ്ങള്‍ക്കു ലോകം കാത്തിരിക്കുന്ന അവസ്ഥ വന്നു.
‘ഡെവിള്‍സ് അഡ്വേക്കേറ്റ്: ദ് അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന തന്റെ പുസ്തകത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനുമായുള്ള അഭിമുഖം മറക്കാനാവില്ലെന്നു ഈ മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നു. 1990 ലായിരുന്നു നാടകീയ രംഗങ്ങള്‍ക്കു സാക്ഷിയായ ആ ഇന്റര്‍വ്യൂ. അമിതാഭ് ബച്ചന്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സമയം.
കോന്‍ ബനേഗാ ക്രോര്‍പതിയ്ക്കും അദ്ദേഹം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനും ഏറെ മുന്‍പ്. മുംബൈയിലെ ബച്ചന്റെ ആദ്യ കാല വസതിയിലായിരുന്നു ആ അഭിമുഖം. ഒരു സോഫയില്‍ ബച്ചന്റെ അടുത്തായി ഭാര്യ ജയ ബച്ചനും ഇരുന്നു. മുറിയില്‍ അല്‍പം മാറി മക്കളായ ശ്വേതയും അഭിഷേകും അഭിമുഖം കാണാനിരുന്നു
തുടക്കത്തില്‍ വളരെ സൗഹാര്‍ദ്ദപരമായിട്ടായിരുന്നു സംസാരം. ഇതിനിടെ അമേരിക്കന്‍ നടന്‍ വാരന്‍ ബീറ്റിയെക്കുറിച്ചായി ബച്ചന്റെ സംസാരം. വാരന്‍ ബീറ്റിയുടെ ഒരു അഭിമുഖം അമേരിക്കന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്തത് ബച്ചന്‍ കാണാനിടയായിരുന്നു. സഹനടിമാരുമായുള്ള വഴിവിട്ട ബന്ധത്തില്‍ ഏറെ പഴികേട്ട നടനായിരുന്നു വാരന്‍ ബീറ്റി.
ബച്ചന്റെ മറ്റു നടിമാരുമായുള്ള ബന്ധങ്ങളും കരണ്‍ ഥാപ്പര്‍ ഈ സമയത്തു ചോദിച്ചു. ബച്ചനെ ചുറ്റപ്പറ്റി നിരവധി ഗോസിപ്പുകള്‍ പ്രചരിച്ച കാലമായിരുന്നു അത്. സഹനടിമാരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് കരണ്‍ ഥാപ്പര്‍ ചോദിച്ചു.
ചോദ്യം ബച്ചനെ അസ്വസ്ഥനാക്കിയെങ്കിലും പുറത്തു കാണിച്ചില്ല. താന്‍ അദ്ദേഹത്തിന്റെ മുഖത്തു നിന്നും കണ്ണെടുത്തില്ല. ബച്ചന്‍ തന്റെ മുഖത്തേക്കു നോക്കാതെ അത്തരം ബന്ധങ്ങള്‍ തനിക്കില്ലെന്നു ഉറപ്പിച്ചു പറഞ്ഞു.
പര്‍വീന്‍ ബാബിയുമായി താങ്കള്‍ക്കു ബന്ധമുണ്ടെന്നു കേള്‍ക്കുന്നു, ശരിയാണോ ? എന്നു അവതാരകന്‍ വീണ്ടും ചോദിച്ചു. ബച്ചന്‍ വീണ്ടും നിഷേധിച്ചു. ഇത്തരം വാര്‍ത്തകള്‍ താനും കേട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ സത്യമില്ല. മാഗസിനുകളില്‍ വരുന്ന ഇത്തരം വാര്‍ത്തകള്‍ തടയാന്‍ തനിക്കാവില്ല, ബച്ചന്‍ വിശദീകരിച്ചു.
അപ്പോള്‍ രേഖയുമായി ? ഏറെ നിര്‍ണായകമായ ചോദ്യം. ബച്ചന്റെ മുഖത്ത് ഭാവം മിന്നിമറയുന്നത് കണ്ടു. മറുപടി അല്‍പം വൈകി. എങ്കിലും ഉറച്ച സ്വരത്തില്‍ തന്നെ പറഞ്ഞു. ഇല്ല, ഒരിക്കലുമില്ല. മറുപടി ചുരുങ്ങിയ വാക്കിലൊതുക്കി. അതോടെ ആ വിഷയം അവിടെ തീര്‍ന്നു.
പെട്ടന്നു താന്‍ സമീപത്തിരുന്ന ജയയുടെ നേരെ തിരിഞ്ഞു. താങ്കള്‍ ഭര്‍ത്താവിനെ വിശ്വസിക്കുന്നുണ്ടോയെന്നു ചോദിച്ചു. ഈ സമയം ബച്ചന്‍ ജയയുടെ നേര്‍ക്കു മുഖം തിരിച്ചു നോക്കി, മറുപടിയ്ക്കായി കാത്തു. ഞാന്‍ എന്റെ ഭര്‍ത്താവിനെ എക്കാലവും വിശ്വസിക്കുന്നു.
താന്‍ ഇരിക്കുന്നതു കൊണ്ടു ഭംഗിവാക്കു പറയുകയാണോയെന്നു വീണ്ടും കരണ്‍ ഥാപ്പര്‍ ചോദിച്ചു. മറുപടിയ്ക്കു മുന്‍പ് ജയ ഭര്‍ത്താവിനെ ഒന്നു നോക്കി. പിന്നെ പറഞ്ഞു, ഒരിക്കലുമില്ല, ഭര്‍ത്താവിനെ ഒരിക്കലും അവിശ്വാസിക്കുന്നില്ല
അഭിമുഖത്തിനൊടുവില്‍ തന്നോടും സംഘത്തോടും ഉച്ചയൂണ് കഴിക്കാന്‍ നിര്‍ബന്ധിച്ചു. നിര്‍ബന്ധത്തിനു വഴങ്ങി ഭക്ഷണം കഴിക്കാനിരുന്നു. തുടര്‍ന്നായിരുന്നു ആ രംഗങ്ങള്‍ അരങ്ങേറിയത്. ഒരു അഗ്‌നി പര്‍വതം പൊട്ടിത്തെറിക്കുന്നതു പോലെ ബച്ചന്‍ രോഷാകുലനായി. തനിക്കൊന്നും മനസിലായില്ല.
ജയ വീണ്ടും ബച്ചനു ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ ബച്ചന്‍ തട്ടിമാറ്റി. നിങ്ങള്‍ക്കറിയില്ലേ, ഞാന്‍ ഒരിക്കലും ചോറ് കഴിക്കാറില്ലെന്ന്. എനിക്കിഷ്ടമില്ലാത്തത് എന്തിനാണ് തരുന്നത് ? ദേഷ്യത്തോടെ ബച്ചന്‍ ചോദിച്ചു. രംഗം കണ്ട് ചാനല്‍ അണിയറ പ്രവര്‍ത്തകരും ബച്ചന്റെ മക്കളും സ്തംബ്ധരായി.
റൊട്ടിയില്ലാത്തതു കൊണ്ടാണ് ചോറ് തന്നതെന്നു ജയ മൃദുവായി മറുപടി പറഞ്ഞു. വീണ്ടും ചോറ് വേണ്ടെന്നു പറഞ്ഞ് ബച്ചന്‍ രോഷാകുലനായി. റൊട്ടിയില്ലെങ്കില്‍ വേണ്ട, പക്ഷെ ചോറ് കഴിക്കാന്‍ നിര്‍ബന്ധിക്കരുതെന്നു അദ്ദേഹം പറഞ്ഞു.
ബച്ചന്റെ പ്രതികരണം തന്റെ ചോദ്യങ്ങളില്‍ പ്രകോപിതനായിട്ടാണെന്നു തനിക്കു മനസിലായതായി കരണ്‍ ഥാപ്പര്‍ കുറിച്ചു. ഈ രംഗങ്ങള്‍ കണ്ട് താന്‍ അതിശയപ്പെട്ടു. ബച്ചനെ ശാന്തനാക്കാന്‍ ജയ ശ്രമിക്കുന്നുണ്ടായിരുന്നു.
എന്നാല്‍ പരുഷവാക്കുകള്‍ ബച്ചന്‍ തുടര്‍ന്നു. ഇതോടെ ജയ മുറി വിട്ടു പുറത്തു പോയി. പിന്നീട് വന്നതുമില്ല. അല്‍പസമയത്തിനുള്ളില്‍ റൊട്ടി എത്തുകയും ബച്ചന്‍ കഴിക്കുകയും ചെയ്തു.
തങ്ങള്‍ എല്ലാവരും ഭക്ഷണം പെട്ടന്ന് കഴിച്ച് മുറി വിട്ടു. എല്ലാവരും നിശബ്ദരായിട്ടാണ് കഴിച്ചത്. സംഭവിച്ചത് വിശ്വസിക്കാനാത്ത നിലയിലായിരുന്നു ക്രൂ. പിന്നീട് ഹോട്ടലിലെത്തിയ തങ്ങളെ സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍സിങ് ഫോണില്‍ വിളിച്ച് സംസാരിച്ചു.
അമിതാഭ് ബച്ചന്‍ സംഭവങ്ങളെല്ലാം അമര്‍നാഥിനോടു പറഞ്ഞിട്ടുണ്ടായിരുന്നു. അമിതാഭ് ബച്ചന്റെ ഉറ്റുസുഹൃത്തായ അമര്‍സിങ് വഴിയായിരുന്നു അഭിമുഖം തരപ്പെടുത്തിയത്.