ജയ്പുര്‍: ഏഴു മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയാക്കിയ
പത്തൊന്‍പതുകാരന് തൂക്കുകയര്‍. ബാലപീഡനത്തിന് വധശിക്ഷ ഏര്‍പ്പെടുത്തിയ രാജസ്ഥാനിലെ പുതിയ നിയമപ്രകാരമാണ് പ്രതിയെ കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചത്.
പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം കഴിഞ്ഞ മാര്‍ച്ചിലാണ് രാജസ്ഥാന്‍ നിയമസഭ പാസാക്കിയത്. ഈ നിയമപ്രകാരമുള്ള ആദ്യത്തെ വധശിക്ഷയാണ് ഇന്നുണ്ടായത്. ബാലസംരക്ഷണനിയമമായ പോസ്‌കോ ആക്ടില്‍ ഭേദഗതി വരുത്തിയാണ് ബാലപീഡര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്നത്.
മധ്യപ്രദേശ് സര്‍ക്കാരാണ് രാജ്യത്ത് ആദ്യമായി ഇത്തരത്തില്‍ നിയമം കൊണ്ടുവന്നത്. ഡിസംബറിലാണ് മധ്യപ്രദേശ് നിയമം പാസാക്കിയത്. ഇതിനു ശേഷമാണ് രാജസ്ഥാന്‍ പുതിയ നിയമം കൊണ്ടുവന്നത്.
കഴിഞ്ഞ മേയ് മാസം ഒമ്പതിന് സികര്‍ ജില്ലയിലെ ലക്ഷ്മണ്‍ഗഡിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അയല്‍വാസിയായ പ്രതി കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതെ അന്വേഷണം ആരംഭിച്ച മാതാപിതാക്കള്‍ ഒരു കിലോമീറ്റര്‍ അകലെ ഫുട്‌ബോള്‍ മൈതാനത്ത് കണ്ടെത്തി. കുട്ടിയെ അല്‍വാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 20 ദിവസം ചികിത്സയില്‍ കഴിയുകയും ചെയ്തു.
പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിരുന്നു. അതിവേഗതയിലാണ് കേസിന്റെ വിചാരണ പൂര്ത്തിയായത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേട്ട കോടതി 70 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി.