എറണാകുളം മുളന്തുരുത്തി സെന്റ് തോമസ് ദയറാ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഇന്ന് മലയാളികള്‍ക്ക് സുപരിചിതമാണ് . തന്റെ കൊച്ചു കൂട്ടുകാരുമായി ചേര്‍ന്നുള്ള ഒരു നൃത്തത്തിലൂടെ , കഴിഞ്ഞു പോയ ദുരിതങ്ങളെയാകെ മറന്നു കളയാന്‍ നമ്മളെ പഠിപ്പിച്ച അസിയാ ബീവി താമസിക്കുന്ന ക്യാമ്പ് . ജീവിത ദുഃഖങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും പകച്ച് നില്ക്കുന്ന നമുക്കാകെ മാതൃകയാവുകയാണ് അസിയാ ബീവിയെന്ന ഈ വീട്ടമ്മ .
പ്രളയക്കെടുതികള്‍ക്കിടയിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ട് , മലയാളികള്‍ അത്ഭുതപ്പെട്ട അസിയാ ബീവിയെ തേടിയാണ് ഞങ്ങള്‍ മുളന്തുരുത്തിയിലെ ക്യാമ്പിലെത്തിയത് . നിറഞ്ഞ ചിരിയോട് കൂടി തന്നെയാണ് അവര്‍ തന്റെ ദുരിതകാലത്തെപ്പറ്റി വിവരിച്ചത്.
ഒടുവില്‍ ഞങ്ങളുടെ ആവശ്യത്തിന് വഴങ്ങി വീണ്ടും ആ ചുവടുകള്‍ വയ്ക്കാന്‍ അസിയാ ബീവി തയ്യാറായി . ആ ക്യാമ്പിന്റെ ഭാഗമായിരുന്ന മുഴുവന്‍ ആളുകളും വീണ്ടും അവരെ കയ്യടിച്ച് പ്രോല്‍സാഹിപ്പിച്ചു .
മഹാപ്രളയത്തില്‍ വെള്ളം കയറി തങ്ങളുടെ വാടക വീട് മുങ്ങാറായപ്പോളാണ് , അസിയാ ബീവിയും കുടുംബവും ആദ്യമായി ചേരാനെല്ലൂരിലെ ക്യാമ്പിലെത്തിയത് . എന്നാല്‍ ആ ക്യാമ്പിലും വെള്ളം ഇരച്ചെത്തി . അവിടെ നിന്നുമാണവര്‍ രോഗിയായ ഭര്‍ത്താവ് നിസാമുദ്ദീനെയും മൂന്ന് മക്കളെയും ചേര്‍ത്ത് പിടിച്ച് മുളന്തുരുത്തിയിലെ ക്യാമ്പിലെത്തിയത്. ആയുസ് കാലത്തെ സമ്പാദ്യങ്ങളാകെ തകര്‍ന്നു പോയിട്ടും അസിയ തളര്‍ന്നില്ല.
സ്വന്തം ചിരിയിലൂടെ ആ ക്യാമ്പ് അംഗങ്ങളെയാകെ തങ്ങളുടെ ദു:ഖങ്ങള്‍ തത്കാലത്തേക്കെങ്കിലും മറക്കാന്‍ അവര്‍ പാകപ്പെടുത്തി . സ്വന്തം നൃത്തത്തിലൂടെ മലയാളികളുടെ അതിജീവന സ്വപ്നങ്ങളുടെ ആവേശമായി . ഇരു കൈകളും നീട്ടി തന്നെയും കൂട്ടുകാരെയും സ്വീകരിച്ച ഈ ലോകത്തിന് മുന്നില്‍ അവര്‍ തന്റെ ആഗ്രഹങ്ങള്‍ മറച്ചു വയ്ക്കുന്നില്ല. ചരിത്രത്തിലെ ഏറ്റവും വലിയ മഹാപ്രളയത്തെ അതിജീവിച്ച മലയാളി സമൂഹത്തോട് ഇനി ഞങ്ങള്‍ക്കും ഒന്നും പറയാനില്ല . പറയേണ്ടതെല്ലാം അവര്‍ നമ്മളോടായി പറഞ്ഞു കഴിഞ്ഞു .