ആലപ്പുഴ: പകര്‍ച്ച വ്യാധികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജ. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ആലപ്പുഴ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച മന്ത്രി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കുപ്പപ്പുറം, എന്‍എസ്എസ് ജെട്ടി എന്നീ ക്യാമ്പുകളും കൈനകരി പഞ്ചായത്തിലെ കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രവും മന്ത്രി സന്ദര്‍ശിച്ചു.
വെള്ളം ഇറങ്ങുന്ന സമയത്തുണ്ടാകുന്ന വിവിധ പകര്‍ച്ച വ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഏത് അടിയന്തര ഘട്ടം വന്നാലും സ്റ്റാന്‍ഡ് ബൈ ടീമിനെ സജ്ജമാക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ വളരെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതുവരെ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും കയറിയ വെള്ളം ഇറങ്ങുന്ന സമയത്ത് എലിപ്പനി, ഡെങ്കിപ്പനി, കോളറ, വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. അത് മുന്നില്‍ കണ്ടുള്ള കൃത്യമായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് വിവിധ വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്.
വിവിധ ജില്ലകളില്‍ നിന്നായി ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയ നൂറോളം ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗവും നഴ്സിംഗ് കോളേജും ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നുണ്ട്. ഇതു കൂടാതെ ഓരോ പഞ്ചായത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകരുമുണ്ട്. ഓരോ വാര്‍ഡിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിന് നേതൃത്വം നല്കുന്നു. പകര്‍ച്ച വ്യാധികളുടെ ലക്ഷണങ്ങള്‍ എവിടെയെങ്കിലും കണ്ടെത്തിയാല്‍ അറിയിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വയറിളക്ക രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ഒആര്‍എസ് ലായിനികളും പലയിടത്തായി സജ്ജമാക്കിയിട്ടുണ്ട്.
എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അവരെ ജനറല്‍ ആശുപത്രിയിലോ മെഡിക്കല്‍ കോളേജിലോ വാട്ടര്‍ ആംബുലന്‍സ് (108 മോഡല്‍) മുഖേന എത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൈനകരി പഞ്ചായത്തിലെ കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതുതായി ആരംഭിച്ച ലാബ് മന്ത്രി ഉദ്ഘാടനം ചെയ്തു. എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ തൊട്ടടുത്തുതന്നെ പരിശോധിക്കാനായാണ് ഇങ്ങനെയൊരു ലാബ് സജ്ജമാക്കിയത്.