മടിക്കൈ: മകനെ കാണാനുള്ള പത്തു വര്‍ഷമായുള്ള കാത്തിരിപ്പിനൊടുവില്‍ മനസുനീറി കുമാരന് മരണത്തിന് കീഴടങ്ങി. മടിക്കൈ അടുക്കത്ത്പറമ്പിലെ വി കുമാരനാ(74)ണ് ഞായറാഴ്ച വൈകിട്ട് മരണമടഞ്ഞത്.
ചെയ്യാത്ത കുറ്റത്തിന് ജപ്പാന് ജയിലില്‍ തടവില്‍ കഴിയുന്ന മകന് മഹേന്ദ്രന് നിരപരാധിത്വം തെളിയിച്ച് ഒടുവില്‍ തങ്ങള്‍ക്കൊപ്പം എത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുമാരനും 64കാരിയായ ഭാര്യ ലക്ഷ്മിയും ഇത്രയും നാള് കാത്തിരുന്നത്. ഇതിനായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല.
1999ല്‍ 18ാം വയസ്സിലാണ് സുഹൃത്ത് മുഖേന വിസ സംഘടിപ്പിച്ച് മഹേന്ദ്ര കുമാര്‍ തൊഴില്‍ തേടി ജപ്പാനിലേക്കു പോയത്. നീണ്ട ഒമ്പതു വര്‍ഷം ഒരു കമ്പനിയില്‍ ജോലി ചെയ്ത മഹേന്ദ്രന് അവിടെ സ്വന്തമായി ഹോട്ടല്‍ ബിസിനസ് ആരംഭിച്ചു. സഹോദരങ്ങളെയും കൊണ്ടുപോയി. ഇതിനായി മാതാവ് ലക്ഷ്മിയുടെ പേരിലുള്ള 30 സെന്റ് സ്ഥലവും വീടും ബാങ്കില്‍ പണയപ്പെടുത്തി 15 ലക്ഷം രൂപയും സംഘടിപ്പിച്ചിരുന്നു.
ഏറ്റവും ഒടുവിലായി കഴിഞ്ഞ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിന്റെ മുന്നില്‍ വരെ ഇവര്‍ സങ്കടഹരജിയുമായി എത്തിയെങ്കിലും മകനെ അവസാനമായി ഒരു നോക്ക് കാണാനാവാതെയാണ് കുമാരന് മരണത്തിന് കീഴടങ്ങിയത്.
നീലേശ്വരത്ത് വ്യാപാരിയായിരുന്ന കുമാരന് മകനുണ്ടായ ദുര്‍വിധിയോടെ കച്ചവടം അവസാനിപ്പിച്ച് വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. ഇതിനിടയില്‍ രണ്ടു കാലുകളും തളരുകയും ചെയ്തു.
തിരുവനന്തപുരം സ്വദേശികളായ രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചതാണ് മഹേന്ദ്രന്റെ ജീവിതത്തെ ദുരിതത്തിലാക്കിയത്. തര്‍ക്കം മൂത്ത് കത്തികുത്തില്‍ അവസാനിക്കുകയും ഇതിനിടയില്‍ പോലീസ് എത്തിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയും മഹേന്ദ്രന് പിടിയിലാകുകയും ചെയ്തു. മഹേന്ദ്രനാണ് കുറ്റം ചെയ്തതെന്ന് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
നാലുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു എന്ന കേസില്‍ 2009ല്‍ മഹേന്ദ്രനെ 12 വര്‍ഷം തടവിന് ശിക്ഷിച്ചു. മഹേന്ദ്രനെ രക്ഷിക്കാന്‍ സുഹൃത്തുക്കളും സഹോദരന്മാരും ചേര്‍ന്ന് ഹോട്ടല്‍ പണയപ്പെടുത്തിയും മറ്റും ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് സഹോദരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയെങ്കിലും മൂത്ത സഹോദരന് വിനോദ് തിരിച്ച് ജപ്പാനിലേക്ക് പോയി അനുജനെ രക്ഷിക്കാനുള്ള ശ്രമം തുടര്ന്നുവരുന്നതിനിടയിലാണ് കുമാരന് മരണത്തിന് കീഴടങ്ങിയത്.