നെടുമ്പാശ്ശേരിയില്‍ ഉള്ള വിമാനത്താവളം എന്തുകൊണ്ടും കേരളത്തിന് മാതൃകയും മലയാളികളുടെ അഭിമാനവും ആണ്. ‘ഇവിടെ ഒന്നും നടക്കില്ല’ എന്ന സ്ഥിരം പല്ലവി കേട്ട് മടുത്തവര്‍ക്ക് കല്ലിലും മണ്ണിലും കോണ്‍ക്രീറ്റിലും ആയി പണിതുയര്‍ത്തിയ വിമാനത്താവളം വിചാരിച്ചാല്‍ എന്തും നടക്കും എന്നതിന്റെ പ്രതീകമാണ്. ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വം, പ്രതിബദ്ധതയുള്ള ഉള്ള ഉദ്യോഗസ്ഥ നേതൃത്വം, ആത്മാര്‍ത്ഥതയുള്ള തൊഴില്‍ സംഘം ഒക്കെ ഉണ്ടെങ്കില്‍ കേരളത്തില്‍ എന്താണ് നടക്കാത്തത്.
‘ആയിരം രൂപയും ആയിട്ടാണ് ഞാന്‍ ഈ പ്രസ്ഥാനത്തിലേക്ക് വന്നത്’, കൊച്ചി എയര്‍പോര്‍ട്ടിന്റെ തുടക്കകാലം മുതല്‍ അതിന്റെ നേതൃത്വം വഹിച്ച, ഇപ്പോഴും ആ കമ്പനിയുടെ തലപ്പത്തുള്ള വിജെ കുര്യന് കഴിഞ്ഞ മാസം എന്നോട് പറഞ്ഞു. ‘ഇന്നിപ്പോള്‍ അഞ്ഞൂറ് കോടി രൂപ വര്‍ഷത്തില്‍ വരുമാനം ഉണ്ട്’, സര്‍ക്കാരിന് ലാഭവിഹിതം തന്നെ നൂറ്റി അന്‍പത് കോടിക്ക് മുകളില്‍ നല്കി’.
പണം മാത്രമല്ല വിമാനത്താവളം കൊണ്ട് വന്നത്. പണ്ടൊക്കെ വിദേശത്ത് പോകുന്നവര്‍ക്ക് കേരളത്തില്‍ എത്തണമെങ്കില്‍ മുംബൈ വഴി വരണമായിരുന്നു. ഇപ്പോള്‍ വര്‍ഷത്തില്‍ അന്‍പത് ലക്ഷം ആളുകള്‍ ആണ് കൊച്ചി വഴി വിദേശത്തു നിന്നും കേരളത്തില്‍ എത്തുന്നത്. പൊതുജനങ്ങളില്‍ നിന്നും മൂലധനം സംഭരിച്ചു സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തുന്ന വിമാനത്താവളം ആണ്, എന്നാലും പ്രോജക്ടുകള്‍ സമയാസമയത്തിന് തീരുന്നു, പുതിയവ ആസൂത്രണം ചെയ്യപ്പെടുന്നു. കൊച്ചിയിലെ പുതിയ ടെര്‍മിനല്‍ നിര്‍മിച്ചതിന്റെ ഒരു ചതുരശ്ര അടിക്ക് ചെലവായത് ഇന്ത്യയിലെ മറ്റു പുതിയ വിമാനത്താവളങ്ങളില്‍ ചിലവായതിന്റെ ചെറിയ ശതമാനം ആണ്. അങ്ങനെ ദിശാബോധത്തിലും പദ്ധതി നടത്തിപ്പിലും ഒക്കെ മുന്‍പന്തിയില്‍ ആണ് നമ്മുടെ വിമാനത്താവളം. തുടങ്ങിയ കാലം മുതല്‍ ശ്രീ കുര്യന് അതിന്റെ നേതൃത്വത്തില്‍ ഉണ്ട് (ഇടക്കാലത്ത് സര്‍വീസിലേക്ക് പോയി, റിട്ടയര്‍ ചെയ്തതിന് ശേഷം വീണ്ടും തലപ്പത്ത് എത്തി).
ഇരുപത് വര്‍ഷമായി ഞാന്‍ അദ്ദേഹത്തെ പറ്റി കേട്ട് തുടങ്ങിയിട്ട്, പക്ഷെ ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ തലവനായ ശ്രീ എറിക് സോള്‍ഹൈമിന്റെ വരവ് പ്ലാന്‍ ചെയ്യാന്‍ വേണ്ടി ചെല്ലുമ്പോള്‍ ആണ് ആദ്യമായിട്ട് കാണുന്നത്. മൂന്നു കാര്യങ്ങള്‍ ആണ് ഞാന്‍ അദ്ദേഹത്തില്‍ ശ്രദ്ധിച്ചത്.
1. എത്ര ശ്രദ്ധയോടെ ആണ് അദ്ദേഹം ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലും കാണുന്നത്.
2. എത്രമാത്രം ജനാധിപത്യ ബോധത്തോടെ ആണ് അദ്ദേഹം കൂടെ ജോലി ചെയ്യുന്നവരുമായി ഇടപഴകുന്നത്.
3. എത്ര ലാളിത്യത്തോടെ ആണ് അദ്ദേഹം എല്ലാവരോടും പെരുമാറുന്നത്.
എറിക്കിനെ സ്വീകരിക്കാന്‍ ആയി ഞങ്ങള്‍ വിമാനത്താവളത്തില്‍ എത്തി. ഐക്യരാഷ്ട്ര സഭയിലെ സംഘവും, വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും ഉണ്ട്. സാധാരണഗതിയില്‍ ടെര്‍മിനലില്‍ വച്ചാണ് അതിഥികളെ സ്വീകരിക്കുന്നത്.
‘സാര്‍ വേണമെങ്കില്‍ വിമാനത്തിന്റെ ഗേറ്റിലേക്ക് പോകാം’, അവിടെ നിന്ന പോലീസുകാരന് പറഞ്ഞു.
‘അത് വേണ്ട, ഞാന്‍ ആയി പുതിയ ഒരു കീഴ്വഴക്കം ഉണ്ടാക്കുന്നില്ല’ അദ്ദേഹം പറഞ്ഞു.
ഏതാണ്ട് ആറു മാസമായി എറിക്ക് കൊച്ചി വിമാനത്താവളം കാണണം എന്ന് പറഞ്ഞു തുടങ്ങിയിട്ട്. പക്ഷെ പല കാരണങ്ങളാല്‍ അത് നടന്നില്ല. പക്ഷെ ഇപ്രാവശ്യം സമയം ഒത്തു വന്നു. അദ്ദേഹം കുറച്ചു മണിക്കൂറിലേക്ക് കേരളത്തില്‍ എത്തി. വിമാനത്താവളം കണ്ടു. അന്ന് തന്നെ ഈ വിമാനത്താവളത്തിന് ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ഒരു അംഗീകാരം കൊടുക്കണം എന്ന് ഞങ്ങളോട് പറഞ്ഞു.
എറിക്കിന്റെ കൂടെ അതിന് ശേഷം പലരാജ്യങ്ങളിലും പോയി, അവിടെ എല്ലാം പ്രധാമന്ത്രിമാരോടും പ്രസിഡന്റുമാരോടും ഒക്കെ അദ്ദേഹം കൊച്ചിയെ പറ്റി വാചാലനായി.
‘നൂറു ശതമാനം സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിമാനത്താവളം ഇന്ത്യയില്‍ ഉണ്ടാക്കാമെങ്കില്‍ എന്തുകൊണ്ട് ചൈനയില്‍, അമേരിക്കയില്‍, മധ്യേഷ്യയില്‍, ആഫ്രിക്കയില്‍, യൂറോപ്പില്‍ ഉണ്ടായിക്കൂടാ. കൊച്ചിയിലെ പാഠങ്ങള്‍ എല്ലാവരും പഠിക്കണം’, ഇതിപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥിരം ലൈന്‍ ആണ്.
ലോകത്ത് നാല്പത്തിനായിരത്തോളം വിമാനത്താവളങ്ങള്‍ ഉണ്ട്. കൊച്ചിയെപ്പോലെ ഒരുകോടിയില്‍ കൂടുതല്‍ യാത്രക്കാര്‍ ഓരോ വര്‍ഷവും വന്നിറങ്ങുന്നവ തന്നെ നൂറോളം ഉണ്ട്. ഈ വിമാനത്താവളങ്ങള്‍ക്കൊക്കെ കൊച്ചിയില്‍ നിന്നും ഏറെ പഠിക്കാനുണ്ട്. വിമാനത്താവളങ്ങളിലെ സൗരോര്‍ജ്ജവത്കരണം മാത്രം ലക്ഷ്യമാക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എന്‍ജിനീയറിങ് വിഭാഗം ഒരു കണ്‍സള്‍ട്ടന്‍സി തുടങ്ങിയാല്‍ അതിന് നിന്ന് തിരിയാന്‍ സമയം ഉണ്ടാവില്ല എന്നാണെന്റെ വിശ്വാസം. ഇക്കാര്യം ഞാന്‍ ശ്രീ കുര്യനോടും മുഖ്യമന്ത്രിയോടും പറഞ്ഞിട്ടുമുണ്ട്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഐക്യരാഷ്ട്ര പരിസ്ഥിതിയുടെ ‘ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത്’ സമ്മാനം ലഭിച്ചിരിക്കയാണ്. മിഖായേല്‍ ഗോര്‍ബച്ചേവ് മുതല്‍ ഷെയ്ഖ് മുഹമ്മദ് വരെ ഉള്ള ലോക നേതാക്കള്‍ക്കും ഴാങ് യു മുതല്‍ വിനോദ് ഖോസ്ല വരെ ഉള്ള വിഷനറിമാര്‍ക്കും ഒക്കെയാണ് ഇതിന് മുന്‍പ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി നടക്കുന്ന ന്യൂ യോര്‍ക്കില്‍ വച്ച് ഈ ബഹുമതി സമ്മാനിക്കും. ശ്രീ കുര്യനെ അവിടെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍.
ഇതൊരു വിമാനത്താവളത്തിന്റെ മാത്രം കാര്യമല്ല, സൗരോര്‍ജ്ജത്തിന്റെ സാധ്യത മുന്നില്‍ കണ്ടതിനുള്ള അംഗീകാരം ആണ്. ഇന്നിപ്പോള്‍ സൗരോര്‍ജ്ജം കേരളത്തിന്റെ ഊര്‍ജ്ജ പദ്ധതിയില്‍ വലിയ ഒരു പങ്കാളിയല്ല. നമുക്കാവശ്യമായ വൈദ്യുതിയുടെ ഒരു ശതമാനം പോലും സൗരോര്‍ജ്ജത്തില്‍ നിന്നല്ല ലഭിക്കുന്നത്. പക്ഷെ ലോകം മാറുകയാണ്. രണ്ടായിരത്തി പതിനേഴു മുതല്‍ ഫോസില്‍ ഇന്ധനം ആസ്പദമാക്കി ഉണ്ടാക്കുന്ന പവര്‍പ്ലാന്റിലും കൂടുതല്‍ പണമാണ് റിന്യൂവബിള്‍ എനര്‍ജി ആസ്പദമാക്കിയുള്ള പവര്‍ പ്ലാന്റുകളില്‍ നിക്ഷേപിക്കുന്നത്.
ഒരു പത്തു വര്‍ഷത്തിനകം സോളാര്‍ എനര്‍ജി നമ്മള് ചിന്തിക്കുന്നതിലും വേഗത്തില്‍ ലോകത്തെ മാറ്റിമറിക്കും. മൊബൈല്‍ ഫോണ്‍ വന്നതോടെ ഫോണ്‍ ചാര്‍ജ്ജ് കുറഞ്ഞ പോലെ പോലെ നാളെ വൈദ്യുതി എല്ലാവര്ക്കും ഏതാണ്ട് സൗജന്യമായി ലഭിക്കുന്ന ഒരു കാലം വരും എന്നാണ് എന്റെ പ്രവചനം. അത് ഭൂമിക്ക്, പ്രകൃതിക്ക് നല്ല കാലം ആയിരിക്കും.
ആ സൗരോര്‍ജ്ജ വിപ്ലവത്തെ മുന്നില്‍ നിന്നും നയിച്ചത് നമ്മുടെ വിമാനത്താവളം ആണെന്നതില്‍ ഏത് കേരളീയനാണ് സന്തോഷം ഇല്ലാത്തത്.
ശ്രീ കുര്യനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.