ന്യൂഡല്‍ഹി : 11 സിമന്റ് കമ്പനികളില്‍ നിന്ന് 6300 കോടി രൂപ പിഴ ഈടാക്കാന്‍ നാഷണല്‍ കമ്പനി ലാ അപ്ളിറ്റ് ട്രിബുണല്‍ വിധിച്ചു. നേരത്തെ കോംപറ്റീഷന്‍ കമ്മീഷന് പുറപ്പെടുവിച്ച പിഴ ശിക്ഷ ശരിവച്ചുകൊണ്ടാണ് ട്രിബുണലിലിന്റെ വിധി. കോംപറ്റീഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് അന്യമായി വില കൂട്ടി വിറ്റതിന് 2012 ജൂണിലാണ് പിഴ വിധിച്ചത്.
കോംപറ്റീഷന്‍ കമ്മീഷന്റെ വിധിക്കെതിരെ കമ്പനികള്‍ നല്കിയ അപ്പീല്‍ ട്രിബുണല്‍ നിരസിച്ചു.
വില കൂട്ടുന്നതിന് വേണ്ടി മനഃപൂര്‍വം ഉത്പാദനം കുറയ്ക്കുകയും വിതരണം ചുരുക്കുകയുമാണ് കമ്പനികള്‍ ചെയ്തത്. പ്രത്യേക ഉത്തരവിലൂടെ ശ്രീ സിമന്റിനു 397 കോടി പിഴ ചുമത്തിയിട്ടുണ്ട്. വാര്‍ത്ത വന്നതിനു പിന്നാലെ സിമന്റ് കമ്പനികളുടെ ഓഹരി മൂല്യത്തില്‍ ഇടിവുണ്ടായി.
ജയപ്രകാശ് സിമന്റ്സിന് 1323 കോടി രൂപയാണ് പിഴ. അള്‍ട്രാ ടെക്ക് 1175 കോടി, അംബുജ സിമന്റ് 1163 കോടി, എ സി സി 1148 കോടി , ലഫാര്‍ജ് 490 കോടി, സെഞ്ചുറി 274 കോടി, ബിനാനി സിമന്റ് 167 കോടി, രാംകോ 258 കോടി, ഇന്ത്യ സിമന്റ് 187 കോടി, ജെ കെ സിമന്റ് 128 കോടി എന്നിങ്ങനെയാണ് പിഴ ഈടാക്കുക.