തൃശൂര്‍: മലയാളികള്‍ക്ക് പൊതുവേ പ്രിയം വൈറ്റ് കോളര്‍ ജോലികളോടാണ്. എന്നാല്‍ ചെയ്യാന്‍ മനസുണ്ടെങ്കില്‍ ഏതു തൊഴിലിനും മഹത്വം ഉണ്ടെന്ന് തെളിയിച്ച് ഹനാന് എന്ന പെണ്‍കുട്ടി ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. തമ്മനത്തെയും കളമശ്ശേരിയിലേയും മീന്‍ കച്ചവടത്തിലൂടെ ഹനാന് പുതുതലമുറയ്ക്ക് പകരുന്നത് ഒട്ടേറെ ഗുണപാഠങ്ങളാണ്. പ്രതിസന്ധികളില്‍ കാലിടറാതെ തന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് ഹനാന്.
ഹനാനെ പോലതന്നെ തൃശൂരിലുണ്ട് രണ്ട് പെണ്‍കുട്ടികള്‍, മനീഷയും കൂട്ടുകാരി പ്രിയയും. ബിഎ ബിരുദമുള്ള മനീഷയും എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ വാടാനപ്പള്ളി മേപ്പറമ്പില്‍ കൊച്ചയ്യപ്പന്റെ മകള്‍ പ്രിയയും ചേര്‍ന്ന് നടത്തിയിരുന്ന മീന്‍കച്ചവടവും പുതുതലമുറയ്ക്ക് പ്രചോദനം പകരുന്നതായിരുന്നു.
അന്ന് എല്ലാവരും ഈ പെണ്‍കുട്ടികളുടെ നിശ്ചയദാര്‍ഢ്യത്തെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. കുറച്ചു നാളുകള്‍ക്ക് മുമ്പ് മനീഷയെ തേടി ദുരന്തമെത്തി, മീന്‍ എടുക്കാനുള്ള യാത്ര മനീഷയുടെ ജീവനെടുത്തു. പറവൂരിലെ ആലുംമാവ് ജംക്ഷനിലെ അപകടത്തിലാണ് മനീഷ എന്ന 24കാരി മരണമടഞ്ഞത്. രണ്ട് സഹോദരിമാരും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു അന്ന് റോഡില്‍ പൊലിഞ്ഞത്.
മനീഷ തുടക്കത്തില്‍ നാട്ടികയിലെ വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തു വീടു പുലര്‍ത്തി. പിന്നീട് അച്ഛനില്ലാത്ത കുടുംബത്തെ താങ്ങി നിര്‍ത്താനും വീടും പഠനവും ഒരുമിച്ച് കൊണ്ടു പോകാനും മീന്‍ വില്‍പ്പനയിലേക്ക് കളം മാറ്റി ചവിട്ടി. ഒരു കുടുംബത്തിന്റെ വിശപ്പടക്കാനും പഠിക്കാനും വേണ്ടി സ്റ്റാറ്റസ് നോക്കുന്ന മലയാളികള്‍ക്കിടയില്‍ നിന്ന് ജീവിതത്തിലേക്ക് സധൈര്യം ഇറങ്ങി ചെന്നവളായിരുന്നു. വലപ്പാട് കോതകുളം ബീച്ച് പതിശേരി പരേതനായ ജയസേനന്റെ മകള്‍ മനീഷ.
ബിഎ പഠനം മുതല്‍ പ്രിയയും മനീഷയും സുഹൃത്തുക്കളായിരുന്നു. പ്രിയയുടെ അച്ഛന് കൊച്ചയ്യപ്പന് 40 വര്‍ഷമായി അയ്യന്തോള്‍ കാഞ്ഞാണി റോഡില്‍ വണ്ടിയില്‍ മീന്‍ കച്ചവടം നടത്തിയിരുന്നു. ചേറ്റുവയില്‍ നിന്ന് ഓട്ടോയില്‍ മീന്‍ എത്തിച്ചാണ് കച്ചവടം. അച്ഛന്റെ കൈയൊടിഞ്ഞതോടെ വണ്ടി ഉന്താനാവാതായി. ഇതോടെയാണ് പ്രിയയും മനീഷയും ഇവിടത്തെ കച്ചവടം ഏറ്റെടുത്തത്. ദിവസവും അഞ്ഞൂറ് രൂപയെങ്കിലും വരുമാനം ലഭിക്കുമായിരുന്നു അവര്‍ക്ക്.
ചേറ്റുവ ഹാര്‍ബറില്‍നിന്ന് മല്‍സ്യം വാങ്ങി ആദ്യം മണലൂരിലായിരുന്നു ഇവര്‍ വില്പന നടത്തിയിരുന്നത്. തുടര്‍ന്ന് അയ്യന്തോളിലേക്ക് മാറി. ചേറ്റുവ ഹാര്‍ബറില്‍ നിന്ന് പച്ചമീന്‍ വാങ്ങി ഇവര്‍ തൃശൂരിലെത്തിക്കും. രണ്ടരയ്ക്ക് കച്ചവടം തുടങ്ങിയാല്‍ ആറരയോടെ തീരും. കച്ചവടം കഴിഞ്ഞ് മീന്‍ വണ്ടി ഒതുക്കി രാത്രിയില്‍ ഇരുചക്രവാഹനത്തില്‍ ഇവര്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
സാധാരണയായി പെണ്‍കുട്ടികള്‍ കടന്നുവരാത്ത മേഖലയാണിതെങ്കിലും ഇരുവര്‍ക്കും ഈ തൊഴില്‍ അഭിമാനമായിരുന്നു ഇവര്‍ക്ക്. പഠിക്കാനായി ഇരുവരും വിവിധ തൊഴില്‍ മേഖല തേടിയെങ്കിലും സ്വന്തം നാട്ടിലെ കടലും മീനും ജീവിതോപാധിയാക്കുകയായിരുന്നു. ക്രമേണ കുടുംബത്തിന്റെ ഉത്തരവാദിത്തവും മനീഷ ഏറ്റെടുത്തു. അച്ഛന് മരിച്ചതോടെ ജോലിക്കിറങ്ങിയ മനീഷയുടെ വരുമാനവും കരുത്തുമായിരുന്നു അമ്മയുടെ പ്രതീക്ഷ.
മീനുമെടുത്ത് പരിചയക്കാരന അഭിമന്യുവിനൊപ്പം സ്കൂട്ടറില്‍ വരുമ്പോഴാണ് ദേശീയ പാതയില്‍ മുനമ്ബം കവലയ്ക്കും ആലുമ്മാവിനുമിടയില്‍ അപകടം സംഭവിച്ചത്. മനീഷ ഓടിച്ചിരുന്ന സ്കൂട്ടറില്‍ ടോറസ് ലോറി തട്ടി വണ്ടിക്കടിയിലേക്ക് വീഴുകയായിരുന്നു. മനീഷ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അമ്മ മണിയുടെയും സഹോദരിമാരായ അനീഷയ്ക്കും മനീഷയ്ക്കും താങ്ങും തണലുമായിരുന്നു മനീഷ.
ഇതിനിടെ പ്രിയ വിദൂരവിദ്യാഭ്യാസ പദ്ധതി വഴി ബംഗളൂരു ആര്‍എംഎല്‍ കോളേജില്‍ എല്‍എല്‍ബിക്ക് ചേര്‍ന്നു. ഒരു ലക്ഷത്തോളം രൂപ പഠനച്ചെലവുണ്ട്. ഈ പണം സ്വന്തമായി കണ്ടെത്താനാണ് മീന്‍ കച്ചവടത്തിനിറങ്ങിയതെന്ന് പ്രിയയും വ്യക്തമാക്കിയിരുന്നു.
പ്രിയ ബാംഗ്ലൂരിലേക്ക് പോയപ്പോള്‍ മനീഷ തനിച്ച് മീന്‍ കച്ചവടം നടത്തി വരികയായിരുന്നു. നാടും നാട്ടുകാരും ഈ പെണ്‍കുട്ടിക്ക് എല്ലാ പിന്തുണയും നല്കി.അടുക്കളയില്‍ ഒതുങ്ങിയാല്‍ ഒന്നും നേടാനാവില്ലെന്ന തിരിച്ചറിവിലാണ് ഇവരും മീന്‍ കച്ചവടത്തിനിറങ്ങിയത്. ഇത് തന്നെയാണ് ഹനാനും ചെയ്തത്.
ഹനാന്റെ മീന്‍ കച്ചവടവും കള്ളിയെന്ന വിളിയും ചര്‍ച്ചയാകുമ്പോള്‍ ഈ പെണ്‍കുട്ടികളേയും നമ്മള് ഓര്‍ക്കണം. സമാനമായി ഈ പെണ്‍കുട്ടികളുടെ വഴിയേയാണ് ഹനാനും മീന്‍ കച്ചവടത്തിന് എത്തിയത്. അന്ന് മനീഷയേയും സുഹൃത്ത് പ്രിയയേയും കൈയടിച്ച് പ്രോത്സഹാപ്പിച്ചവരുടെ പിന്തുണ മോഹിച്ചാണ് സന്തോഷവതിയായി ചാനലുകള്‍ക്ക് മുന്നില്‍ ഹനാനും എത്തിയത്. പക്ഷേ വര്‍ഗ്ഗീയത കളിച്ചപ്പോള്‍ ഹനാന് കള്ളിയായി. നിരവധി പേര് കേരളത്തില്‍ മാന്യമായി ജീവിക്കാനും പഠിക്കാനുമായി വിവിധതരം ജോലിയെടുക്കുന്നുണ്ടെന്ന കാര്യം മറന്നുപോകരുത്.