ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ അഞ്ച് പൊലീസുകാര്‍ കുറ്റക്കാരെന്ന് കോടതി. പോലീസുകാരായ കെ ജിതകുമാര്‍, എസ് വി ശ്രീകുമാര്‍, ഇ കെ സാബു, അജിത് കുമാര്‍, ഹരിദാസ് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.
ജിതകുമാറിനും ശ്രീകുമാറിനുമെതിരെ കൊലക്കുറ്റം തെളിഞ്ഞു. നാലും അഞ്ചും ആറും പ്രതികള്‍ക്കെതിരെ ഗൂഢാലോചനാ കുറ്റവും കോടതി ശരിവെച്ചു. നാലാം പ്രതി സോമന് വിചാരണക്കിടെ മരിച്ചു. തിരുവനന്തപുരം സിബിഐ കോടതിയുടെതാണ് വിധി.
2005 സെപ്തംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. മോഷണക്കുറ്റമാരോപിച്ച് ഫോര്‍ട്ട് സ്റ്റേഷനിലെ പോലീസുകാര്‍ കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ കൊല്ലപ്പെട്ടു. 22 മാരക മുറിവുകളായിരുന്നു ഉദയകുമാറിന്റെ മൃതദേഹത്തില്‍ കണ്ടെത്തിയത്.
ഉരുട്ടല്‍ ഉള്‍പ്പെടെയുള്ള കസ്റ്റഡി മര്‍ദ്ദനമാണ് മരണ കാരണമെന്ന് ആരോപണമുയര്‍ന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയുടെ ഹരജിയെ തുടര്‍ന്ന് 2008ല്‍ സിബിഐക്ക് കൈമാറി. സിബിഐ കസ്റ്റഡി മര്‍ദ്ദനം ശരിവെച്ചു. ആറ് പേരെ പ്രതി ചേര്‍ത്ത് 2010ല്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഒരു വര്‍ഷം കൊണ്ട് വിചാരണ പൂര്‍ത്തിയായി.
ഉദയകുമാറിനെ ഉരുട്ടാനുപയോഗിച്ച ഇരുമ്പ് പൈപ്പ് തിരിച്ചറിഞ്ഞ മുന്‍ ഫോറന്‍സിക് ഡയറക്ടറുടെയും അസിസ്റ്റന്റ് ഫോറന്‍സിക് ഡയറക്ടറുടെയും മൊഴികളാണ് നിര്‍ണ്ണായകമായത്. രേഖകള്‍ തിരുത്തിയെന്ന പൊലീസുകാരന്റെ സാക്ഷിമൊഴിയും നിര്‍ണായകമായി.