വാഷിങ്ടന്‍: ഹെല്‍സിങ്കി ഉച്ചകോടിക്കു ശേഷം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു സമ്മാനിച്ച ഫുട്ബോളിനു യുഎസില്‍ സുരക്ഷാപരിശോധന. പ്രസിഡന്റിനു ലഭിക്കുന്ന എല്ലാ സമ്മാനങ്ങള്‍ക്കുമുള്ള പതിവു പരിശോധനയെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിശദീകരണമെങ്കിലും പന്തു കിട്ടിയത് പുടിന്റെ കയ്യില്നിന്നായതുകൊണ്ടു ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചു.
മാധ്യമസമ്മേളനത്തിലാണ് ട്രംപിനു ഫുട്ബോള്‍ സമ്മാനിച്ചത്. ആ പന്ത് പന്ത്രണ്ടുകാരന് മകന് ബാരന് ഇഷ്ടപ്പെടുമെന്നു പറഞ്ഞു ട്രംപ്, ഭാര്യ മെലാനിയയുടെ കയ്യിലേക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്തു. പുടിന് നല്കിയ പന്തില്‍ ചാരയന്ത്രങ്ങള്‍ വല്ലതും ഒളിപ്പിട്ടുണ്ടാകാമെന്നു റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം ട്വീറ്റ് ചെയ്തിരുന്നു. അതു നന്നായി പരിശോധിച്ചിട്ടു മതി വൈറ്റ് ഹൗസില്‍ കയറ്റാനെന്നും ഉപദേശിച്ചു.
പ്രസിഡന്റിനു ലഭിക്കുന്ന പാരിതോഷികങ്ങള്‍ സ്വന്തമായി എടുക്കുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്. 2011ല്‍, ബറാക് ഒബാമയ്ക്കു ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ രണ്ട് അഡിഡാസ് പന്തുകള്‍ സമ്മാനിച്ചിരുന്നു. ഒബാമയുടെ മക്കളായ മലിയയ്ക്കും സാഷയ്ക്കുമുള്ള സമ്മാനങ്ങളായിരുന്നു അവ. ഒബാമ പക്ഷേ, അവ നാഷനല്‍ ആര്‍ക്കൈവ്സിനു വിട്ടുകൊടുത്തു. ആ പന്തുകളും അതിനൊപ്പമുള്ള കിറ്റും വിലപരിധിക്കു പുറത്തായിരുന്നതാണു കാരണം. എന്നാല്‍, സ്വന്തം കീശയില്‍നിന്നു പണം സര്‍ക്കാരിനു കൊടുത്തു സാധനം വാങ്ങാം.