വളാഞ്ചേരി : മലപ്പുറം ജില്ലയിലെ ഏറ്റവും അപകടം നടക്കുന്ന മേഖലയായ വട്ടപ്പാറ വളവിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. ദേശീയപാത 66ലെ അപകടമേഖലയായ വട്ടപ്പാറയിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു.
അപകടത്തിൽ പത്തനംതിട്ട മുറുഞ്ഞിക്കൽ ‘പ്രവീൺ സദനി’ൽ കിരൺ, മുറുഞ്ഞിക്കൽ അരുൺ, പത്തനംതിട്ട നീലിപ്പിലാവ് പുത്തൻപുരയ്ക്കൽ ഷാജി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
ഡിസംബർ ഒന്നിന് ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്നുവന്ന ലോറി നിയന്ത്രണംവിട്ട് വട്ടപ്പാറ ഇറക്കത്തിലെ മുടിപ്പിൻവളവിലേക്ക് മറിയുകയായിരുന്നു. മറിഞ്ഞ ലോറി സുരക്ഷാഭിത്തിയുടെ മുകളിൽക്കയറി കൊക്കയിലേക്ക് തൂങ്ങിനിന്നത് ഏറെ ഭീതി പടർത്തി.
വട്ടപ്പാറയിൽ സമാനരീതിയിൽ നിരവധി അപകടങ്ങളാണ് നടക്കുന്നത്. അശാസ്ത്രീയമായ റോഡിലെ വളവാണ് അപകടകാരണമെന്ന് യാത്രക്കാർ പറയുന്നു. മുമ്പും നിരവധി അപകടങ്ങൾ നടന്നതിനാൽ തന്നെ ഇവിടെ യാത്രക്കാരുടെ സുരക്ഷയ്ക്കായി നിർമ്മിച്ചിരുന്ന സുരക്ഷാഭിത്തി തകർന്നുകിടക്കുകയാണ്.