പാലോട്: പാറശ്ശാല മുതൽ കാസർകോട്ടെ നന്ദാരപ്പടവിൽ അവസാനിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്ത കേരളത്തിന്റെ സ്വപ്ന പദ്ധതി മലയോര ഹൈവേയും പ്രവർത്തനം വീണ്ടും ഇഴയുന്നു. തിരുവനന്തപുരം വിതുരയിലും പരിസരങ്ങളിലുമായി നിർമ്മാണം പുരോഗമിക്കുന്ന റോഡ് പണി പക്ഷെ മരങ്ങൾ വഴി മുടക്കിയ നിലയിലാണ്. റോഡിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാത്തത് കാരണം റോഡിന് ആവശ്യമായ വീതികൂട്ടാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
ഇലവുപാലം മുതൽ വിതുരവരെ 145 മരങ്ങളും വിതുര ഇരുത്തലമൂല വരെ 94 മരങ്ങളും ആര്യനാട് കള്ളിക്കാട് വരെ 125 ലധികം മരങ്ങളും മുറിച്ചു മാറ്റാനുണ്ട്. ഇവ ഒഴിവാക്കിയാൽ മാത്രമേ 9 മീറ്റർവീതിയിൽ ടാറും ഇരുവശങ്ങളിലും രണ്ടുമീറ്റർ വീതിയിൽ ഇന്റർലോക്കും പാകി റോഡുപണി പൂർത്തിയാക്കാനാകൂ. കൂടാതെ സൈൻബോർഡുകൾ, ട്രാഫിക് അടയാളങ്ങൾ, സുരക്ഷാവേലികൾ എന്നിവയും സ്ഥാപിക്കേണ്ടതുണ്ട്.
ഒറ്റശേഖരമംഗലം, ആര്യനാട്, വിതുര, പെരിങ്ങമ്മല, ചിതറ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ വരുന്ന സ്ഥലങ്ങളിലെ ഇലക്ട്രിക് പോസ്റ്റുകളാണ് മാറ്റേണ്ടത്. 20 കിലോമീറ്റർ ദൂരം ടാപ്പുകളും ഇത്തരത്തിൽ മാറ്റിസ്ഥാപിക്കാനുണ്ട്.
അതേസമയം, ഈ പ്രവർത്തികൾക്കായി മുൻകൈ എടുക്കാത്ത വനംവകുപ്പ്, ജല അതോറിറ്റി, വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥരാണ് പദ്ധതിയെ തകർക്കുന്നത്. മരം മുറിച്ചുമാറ്റാനും പൈപ്പുകൾ മാറ്റി സ്ഥാപിക്കാനും വൈദ്യുതത്തൂണുകൾ മാറ്റാനും കോടികൾ അടച്ചിട്ട് പൊതുമരാമത്ത് മാസങ്ങളായി കാത്തിരിക്കുകയാണെങ്കിലും പ്രവർത്തികളൊന്നും നടക്കുന്ന മട്ടില്ല.
വൈദ്യുതത്തൂണുകൾ മാറ്റുന്നതിന് വൈദ്യുതവകുപ്പിന് 1,68,14,201രൂപയും കുടിവെള്ള ടാപ്പുകൾ മാറ്റുന്നതിന് 2,11,35,000രൂപയും പൊതുമരാമത്ത് ഒടുക്കിയിട്ട് ഒരുവർഷം കഴിയുന്നു. എന്നിട്ടും ഇവ മാറ്റാനുള്ള നടപടിയിൽ പുരോഗതിയില്ല. മരങ്ങൾ മുറിച്ചുമാറ്റാൻ വനംവകുപ്പും മടിക്കുകയാണ്.