വിതുര: തിരുവനന്തപുരത്ത് പട്ടൻകുളിച്ചപാറയിൽ അടച്ചിട്ട വീടിനുള്ളിൽ മധ്യവയസ്കന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പട്ടൻകുളിച്ചപാറ വേമ്പുര തടത്തരികത്ത് വീട്ടിൽ താജുദ്ദീന്റെ വീടിനകത്ത് നിന്നാണ് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്.
മരിച്ചത് താജുദ്ദീന്റെ സുഹൃത്തായ ആര്യനാട് മീനാങ്കൽ തണ്ണിക്കുളത്ത് സ്വദേശി മാധവൻ(50) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. താജുദ്ദീൻ ഒളിവിലാണ്. അഞ്ചു ദിവസം മുൻപ് മാധവൻ താജുദ്ദീനോടൊപ്പം വീട്ടിലുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
ദിവസങ്ങളായി പൂട്ടിയിട്ട നിലയിൽ കാണപ്പെട്ടിരുന്ന വീട്ടിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ട വിവരം സമീപത്ത് ജോലി ചെയ്യുകയായിരുന്നവരാണ് നാട്ടുകാരെയും പോലീസിനെയും അറിയിച്ചത്. താജുദ്ദീന് ചാരായം വാറ്റും കാട്ടുപന്നിയെ വേട്ടയാടലും ഉള്ളതുകൊണ്ടു തന്നെ അതായാരിക്കാം ദുർഗന്ധത്തിന് കാരണമെന്നാണ് നാട്ടുകാർ കരുതിയത്.
പിന്നീട് പോലീസ് എത്തി നടത്തിയ പരിശോധനയിൽ വീടിനുള്ളിലെ വാതിൽപ്പടിയിൽ രക്തം കട്ടപിടിച്ചിരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്നു നടന്ന പരിശോധനയിൽ വാറ്റുപകരണങ്ങൾ കണ്ടെത്തിയതിന് പിന്നാലെ അകത്ത് നിന്ന് മുടിയും രക്തപ്പാടുകളും കണ്ടതോടെ സംശയം ബലപ്പെടുകയുമായിരുന്നു. വിതുര സിഐ എസ് ശ്രീജിത്ത്, എസ്ഐ എസ്എൽ സുധീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഉള്ളിലെ മറ്റൊരു മുറിയുടെ മൺതറയിൽ അഞ്ചടി വലുപ്പത്തിൽ നിറവ്യത്യാസം തോന്നി കുഴിച്ചപ്പോഴാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിരലടയാള-ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്കു മാറ്റി. താജുദ്ദീനുവേണ്ടി ഊർജ്ജിതമായി തിരച്ചിൽ നടക്കുന്നതായി പോലീസ് പറഞ്ഞു.