ഏഴിമല: സ്കൂൾതലം മുതൽ ഒരുമിച്ച് പഠിച്ച ആത്മസുഹൃത്തുക്കൾ ഇപ്പോൾ ഏഴിമല നാവിക അക്കാദമിയിൽനിന്ന് പാസിങ് ഔട്ട് പൂർത്തിയാക്കിയതും ഒന്നിച്ച്. മൂന്നാംക്ലാസ് മുതൽ ഒന്നിച്ചുപഠിച്ച കണ്ണൂർ പള്ളിക്കുന്ന് സ്വദേശി പ്രണവ് പ്രശാന്തും കാസർകോട് ബായാർ സ്വദേശി നന്ദൻ കൃഷ്ണയുമാണ് ഒന്നിച്ച് നാവിക അക്കാദമിയിൽ നിന്നും ബിടെക് പഠനം പൂർത്തിയാക്കിയത്. ഇരുവരും ശനിയാഴ്ചയാണ് പാസിങ് ഔട്ട് പരേഡ് നടത്തിയത്. നന്ദൻ കൃഷ്ണയും പ്രണവ് പ്രശാന്തും ഉൾപ്പടെ 11 മലയാളികളാണ് ശനിയാഴ്ച പരിശീലനം പൂർത്തിയാക്കിയത്.
മാങ്ങാട്ടുപറമ്പ് കെൽട്രോൺ നഗർ കേന്ദ്രീയ വിദ്യാലയയിലാണ് നന്ദനും പ്രണവും മൂന്നാം ക്ലാസ് മുതൽ ഒന്നിച്ച് പഠിച്ചത്. പത്തിനുശേഷം കെൽട്രോൺ നഗർ കേന്ദ്രീയ വിദ്യാലയയിൽതന്നെ പ്ലസ്ടുവിന് പഠിച്ചു. നന്ദൻ ബെംഗളൂരുവിൽ പ്ലസ്ടുവിന് ചേർന്നു. പിന്നീട് ടെക്നിക്കൽ എൻട്രി വഴിയാണ് നന്ദൻ നേവിയിലെത്തിയത്. പ്ലസ് ടുവിന് ശേഷം യുപിഎസ്സിയുടെ നാഷണൽ ഡിഫൻസ് അക്കാഡമി പരീക്ഷയിലൂടെയാണ് പ്രണവ് നേവിയിലെത്തിയത്. നാവിക അക്കാദമിയിലും ഇരുവരും ഒരുപോലെ പഠനത്തിലും പരിശീലനത്തിലും തിളങ്ങിയിരുന്നു.
നന്ദൻ കൃഷ്ണയുടെ പിതാവ് ശ്രീറാം കേരള പോലീസിൽ അസി. കമാൻഡന്റായിരുന്നു. ശ്രീറാം മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിലായിരുന്ന കാലം മുതൽ നന്ദൻ കേന്ദ്രീയ വിദ്യാലയയിലായിരുന്നു പഠിച്ചത്. കെഎപി മലപ്പുറത്തുനിന്ന് വിരമിച്ച നന്ദന്റെ കുടുംബം ഇപ്പോൾ ഉഡുപ്പിയിലാണ് താമസം. ഗായത്രിയാണ് നന്ദൻ കൃഷ്ണയുടെ അമ്മ.
കണ്ണൂർ ആകാശവാണിയിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് പിവി പ്രശാന്ത് കുമാറിന്റെയും നിഷയുടേയും മകനാണ് പ്രണവ് പ്രശാന്ത്. കരിയർ ട്രെയിനറും കൗൺസിലറും കൂടിയായ അച്ഛന്റെ നിർദേശങ്ങളും ഗൈഡൻസുമാണ് പ്രണവിനെ നാവികസേനയിലേക്ക് നയിച്ചത്. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യനാണ് പ്രണവിന്റെ അമ്മ നിഷ. സഹോദരി പൂജ കേന്ദ്രീയ വിദ്യാലയ കെൽട്രോൺ നഗറിൽ പ്ലസ്വണ്ണിന് പഠിക്കുന്നു.