മാരായമുട്ടം: കർണാടകയിൽ കള്ളനോട്ട് അടിച്ച് വിനിമയം നടത്തിയിരുന്ന സംഘത്തിലെ ഒരാളെ ഒളിവിൽ കഴിയുന്നതിനിടെ പിടികൂടി മാരായമുട്ടം പോലീസ് കർണാടക പോലീസിന് കൈമാറി. മാരായമുട്ടം വടകര വിപിൻ നിവാസിൽ സൈമൺ (59) ആണ് അറസ്റ്റിലായത്. മാരായമുട്ടം സിഐ വി പ്രസാദിന്റെയും എസ്ഐ. എംആർ മൃദുൽകുമാറിന്റെയും നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ വീട്ടിൽ നിന്നും പോലീസ് നോട്ട് അച്ചടിക്കാൻ ഉപയോഗിച്ച യന്ത്രവും കണ്ടെടുത്തിട്ടുണ്ട്. നാലു ദിവസത്തിന് മുമ്പാണ് ചിക്കമംഗഌർ ജില്ലയിലെ അൽടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് കള്ളനോട്ടടി സംഘം വലയിലായത്.
നാലു മലയാളികൾ ഉൾപ്പെടെയുള്ള സംഘമാണ് കള്ളനോട്ട് അച്ചടിച്ച് വിൽപ്പന നടത്തുന്നതെന്ന് തിരിച്ചറിഞ്ഞ കർണാടക പോലീസ് നടത്തിയ പരിശോധനയിൽ കള്ളനോട്ടുകളും സംഘത്തിലെ ഒരാളേയും പിടികൂടിയിരുന്നു. തുടർ പരിശോധനയിൽ ഒരു വീട്ടിൽനിന്ന് 25 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അച്ചടിക്കാൻ ഉപയോഗിക്കുന്ന പേപ്പറുകളും മറ്റ് സാധനങ്ങളും കണ്ടെടുത്തെങ്കിലും പ്രിന്റർ കിട്ടിയില്ല.
ഇതിനിടെ സംഭവമറിഞ്ഞ് സംഘത്തിലെ മറ്റുള്ളവർ ഒളിവിൽ പോയിരുന്നു. എങ്കിലും അറസ്റ്റിലായ പ്രതി നൽകിയ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് മാരായമുട്ടം പോലീസിന്റെ സഹായത്തോടെ സൈമണിനെ പിടികൂടിയത്. ഇയാളുടെ വീട്ടിൽനിന്ന് പ്രിന്ററും കണ്ടെടുത്തു. മറ്റു പ്രതികളിൽ ഒരാൾ ബാലരാമപുരം തേമ്പാമുട്ടം സ്വദേശിയാണെന്നും പോലീസ് പറഞ്ഞു.