കോഴിക്കോട്: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കപ്പൂർ പാറച്ചാലിൽ അഷ്കർ എന്ന 23 വയസുകാരനെയാണ് ചെവായൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പോക്സോ വകുപ്പ് ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. യുവാവ് വിദേശത്ത് ജോലി ചെയ്യുന്ന സമയം 2018ൽ സോഷ്യൽ മീഡിയകളിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് ചാറ്റിംഗിലൂടെ ഇരുവരും അടുക്കുകയായിരുന്നു.
ഈ അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഇതിനിടെ അഷ്കർ പെൺകുട്ടിയെ നിർബന്ധിച്ച് വീഡിയോ ചിത്രീകരിപ്പിക്കുകയും അത് അയച്ച് മേടിക്കുകയും ആയിരുന്നു. ഇടക്ക് യുവാവുമായി പെൺകുട്ടി തെറ്റി പിരിഞ്ഞു. ഇതോടെ പ്രതികാരം വീട്ടാനായി യുവാവ് പെൺകുട്ടി അയച്ച് നൽകിയ സ്വകാര്യ വീഡിയോ കുട്ടിയുടെ അമ്മയ്ക്കും മറ്റ് ചിലർക്കും അയച്ചുകൊടുത്തു.
തുടർന്ന് പെൺകുട്ടിയുടെ അമ്മ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. വിദേശത്തുനിന്ന് എത്തിയ യുവാവിനെ എസ്ഐ വി രഘു, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ ഷാജി പാലേരി, സിവിൽ പൊലീസ് ഓഫിസർമാരായ ജിനോയ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സോഷ്യൽ മീഡിയകൾ സ്ത്രീകൾക്ക് വളരെ അധികം ശ്രദ്ധിച്ച് ഉപയോഗിക്കേണ്ട ഒന്നാണ്. കഴുകൻ കണ്ണുകളുമായി ഒരവസരം കിട്ടിയാൽ റാഞ്ചാൻ തക്കം പാർത്ത് പലരും കാത്തിരിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ അറിയാമെങ്കിലും പല പെൺകുട്ടികളും സോഷ്യൽ മീഡിയകളിലെ ചതിക്കുഴിയിൽ പോയി ചാടാറുണ്ട്.
മറ്റൊന്നും ചിന്തിക്കാതെ തന്റെ സ്വകാര്യ ചിത്രങ്ങളും ശരീരവും സോഷ്യൽ മീഡിയകളിലൂടെ പരിചയപ്പെട്ടവർക്ക് പോലും പങ്കുവെയ്ക്കുന്നു. എന്നാൽ പിന്നീട് ഇത് ഉണ്ടാക്കുന്ന നാണക്കേടും പൊല്ലാപ്പും അവർ അപ്പോൾ ചിന്തിക്കുന്നില്ല. വീഡിയോ ദൃശ്യങ്ങൾ കാട്ടി പീഡനവും ഭീഷണിയും വരെ നടക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ കോഴിക്കോട് നിന്നും പുറത്ത് വന്നത്.
പത്ത് മാസം ചുമന്ന് പ്രസവിച്ച മകളുടെ സ്വകാര്യ വീഡിയോ മറ്റൊരാൾ അയച്ച് നൽകി കാണേണ്ടി വരുന്ന അമ്മയുടെ മാനസികാവസ്ഥ. സങ്കൽപ്പിച്ച് നോക്കാൻ പോലും സാധിക്കില്ല. സോഷ്യൽ മീഡിയകളിൽ ചതിക്കുഴികൾ ഉണ്ടെന്ന് അത് ഉപയോഗിക്കുന്ന എല്ലാ പെൺകുട്ടികളും മനസിലാക്കേണ്ടതാണ്.