കൊച്ചി: ഗൾഫ് ബസാറിലെ മൊബൈൽ കടയിൽ മോഷണം നടത്തി പിടിയിലായ ശിവൻ എന്ന സുരേഷ് (54) അമ്മയെ കൊന്ന കേസിലും പ്രതി. ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യങ്ങൾ ഇയാൾ പൊലീസിനോട് പറഞ്ഞത്. ആദ്യം നൽകിയ പേരും മേൽവിലാസവും വ്യാജമാണ്.
എറണാകുളം നോർത്ത് പറവൂർ കെടാമംഗലം കുറുപ്പശ്ശേരി വീട്ടിൽ സുരേഷ് എന്നാണ് യഥാർഥ വിലാസം. കുടിയാകുളങ്ങര ക്ഷേത്രത്തിനു സമീപം താമസിച്ചിരുന്ന കാഞ്ചനവല്ലിയുടെ ഇളയ മകനാണ്.
സ്വർണാഭരണങ്ങൾ കൈക്കലാക്കാൻ 2019 ഏപ്രിൽ 18നാണ് സ്വന്തം അമ്മയെ കൊന്നുകുഴിച്ചിട്ടത്.
ദിവസങ്ങൾക്കു ശേഷം പറമ്പിൽ നിന്ന് ദുർഗന്ധം വന്നതോടെ മണ്ണ് നീക്കം ചെയ്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. 2012ൽ ലോട്ടറി വിൽപനക്കാരന്റെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ജാമ്യത്തിലിറങ്ങി മുങ്ങിയാണ് സുരേഷ് കോഴിക്കോട്ടെത്തിയത്.