കാസർകോട്: ഐസ്ക്രീമിൽ എലിവിഷം കലർത്തി കാസർകോട് ബളാലിൽ സഹോദരിയെ കൊന്ന കേസിൽ പ്രതി ആൽബിൻ ബെന്നി കുറ്റം സമ്മതിച്ചതായി പൊലീസ്. കേസിൽ മറ്റു പ്രതികളില്ല. ആൽബിൻ തനിയെയാണ് പദ്ധതി ആസൂത്രണം ചെയ്തത്.
കോവിഡ് ടെസ്റ്റ് നടത്തിയശേഷം ഇന്നു തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും വെള്ളരിക്കുണ്ട് എസ് ഐ ശ്രീദാസൻ പറഞ്ഞു. ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമേരി മരിയയുടെ(16) മരണത്തിലാണ് സഹോദരൻ ആൽബിൻ ബെന്നിയെ (22) പൊലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ ഉൾപ്പെടെ 3 പേർക്കാണ് ഐസ്ക്രീമിൽ എലിവിഷം ചേർത്തു നൽകിയത്.
പ്രതി ആൽബിനെ രാവിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വളരെ ആസൂത്രിതമായാണ് ആൽബിൻ കുടുംബത്തെ കൊല ചെയ്യാൻ പദ്ധതിയിട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചെന്ന് വരുത്താനായിരുന്നു ശ്രമം. ഇതുവഴി കുടുംബ സ്വത്തായ നാലര ഏക്കർ സ്ഥലം കൈക്കലാക്കി വിറ്റ് നാടുവിടലായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നതായും പൊലീസ് സൂചിപ്പിച്ചു.
പിതാവ് ബെന്നി ഒരാഴ്ച മുമ്പാണ് 16,000 രൂപ വിലയുള്ള സ്മാർട്ട് ഫോൺ പ്രതി ആൽബിന് വാങ്ങിക്കൊടുത്തത്. ചിക്കൻ കറിയിൽ വിഷം ചേർത്തു നൽകി വീട്ടുകാരെ കൊലപ്പെടുത്താനുള്ള ആദ്യ പദ്ധതി പാളിയിരുന്നു. ഇതേത്തുടർന്ന് എലിവിഷം എത്ര അളവിൽ നൽകിയാൽ മരണം സംഭവിക്കും എന്നതടക്കമുള്ള കാര്യങ്ങളിൽ ഗൂഗിളിൽ സെർച്ച് ചെയ്തത് പുതിയ ഫോണിലാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ ആൽബിന് നിരവധി സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. പ്രതിയുടെ ചാറ്റുകൾ സഹോദരി ആൻമേരി മരിയ കാണുകയും ചെയ്തിരുന്നു. ലഹരിക്ക് അടിമയായ ആൽബിൻ മുമ്പ് സഹോദരിയോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം 29ന് വെള്ളരിക്കുണ്ടിലെ കടയിൽ നിന്നാണ് ആൽബിൻ ബെന്നി എലിവിഷം വാങ്ങിയത്. മുപ്പതാം തീയതി വീട്ടിൽ ഉണ്ടാക്കിയ ഐസ്ക്രീമിൽ വിഷം കലർത്തി. തൊണ്ടവേദനയെന്ന് പറഞ്ഞ് ആൽബിൻ ഐസ്ക്രീം കഴിച്ചില്ല.
സഹോദരിയും അച്ഛനും കഴിച്ചു. ഐസ്ക്രീം ഇഷ്ടമില്ലാത്ത അമ്മക്ക് നിർബന്ധിച്ച് നൽകി. വീട്ടിലെ വളർത്തുനായക്കും ഐസ്ക്രീം കൊടുക്കണമെന്ന് അമ്മ പറഞ്ഞെങ്കിലും നായക്ക് നൽകിയില്ല. ബാക്കിയുണ്ടായിരുന്ന ഐസ്ക്രീം രഹസ്യമായി നശിപ്പിച്ചു കളയുകയായിരുന്നു.
സഹോദരി മരിച്ചപ്പോഴും അച്ഛൻ ബെന്നി ഗുരുതരാവസ്ഥയിൽ ആയപ്പോഴുമെല്ലാം ആൽബിൻ ഒരു കൂസലുമില്ലാതെ നിന്നു. ആൽബിന്റെ അച്ഛൻ ബെന്നി അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.