കൊടുമൺ: പത്തനംതിട്ട ജില്ലയിലെ ഏഴംകുളത്ത് നേതാക്കളും അനുഭാവികളുമായ 51 പേർ ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നു. ഏഴംകുളം ക്ഷേത്രത്തിന് സമീപമുള്ള കനാൽ പാലം ജങ്ഷനിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പാർടിയിലേക്ക് ഹാരമണിയിച്ച് സ്വീകരിച്ചു.
വർഷങ്ങളായി ബിജെപി, ആർഎസ്എസ്, മഹിളാ മോർച്ച തുടങ്ങി സംഘപരിവാർ സംഘടനയിലെ സജീവ പ്രവർത്തകരും പ്രാദേശിക നേതാക്കളുമാണ് ബജെപി വിട്ടത്. അടൂർ മണ്ഡലം കമ്മിറ്റിയംഗം ഏഴംകുളം ഗീതാഭവനിൽ മുരുകൻ, മഹിളാ മോർച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് കളീയ്ക്കൽ സരസമ്മ തുടങ്ങി പ്രമുഖരാണ് ബിജെപി ബന്ധം ഉപേക്ഷിച്ചത്.
ഏഴംകുളം ക്ഷേത്രത്തിന് സമീപമുള്ള വയലിനോട് ചേർന്ന് താമസിക്കുന്ന ഇവർ തങ്ങളുടെ ജീവിത ബുദ്ധിമുട്ടുകൾ സിപിഎം നേതാക്കളുമായി പങ്ക് വച്ചു. അവരുടെ വീടുകളിലേക്ക് പോകാൻ വഴിയില്ല. കനാൽ റോഡിൽ നിന്നുള്ള ഒരു നടവഴിമാത്രമാണ് ഏക ആശ്രയം. മഴക്കാലമായാൽ നടവരമ്പ് ചെളിയായി മാറും.
കുടിവെള്ളമില്ല, വഴിവിളക്കില്ല, അസുഖം വന്നാൽ കസേരയിൽ ഇരുത്തി തോളിൽ ചുമന്നുകൊണ്ട് പോകേണ്ട ഗതികേടിലാണവർ. മുതിർന്നവർ ബിജെപിയിലും കുട്ടികൾ ബാലഗോകുലത്തിലും ചെറുപ്പക്കാർ ആർഎസ്എസ് ശാഖയിലെയും പ്രവർത്തകരായിരുന്നു. ബിജെപി നേതാക്കളായ ക്ഷേത്രം ഭാരവാഹികൾ മുൻകൈയെടുത്ത് നടവഴി പോലും കെട്ടിയടച്ചതായി അവർ പറഞ്ഞു.
ജില്ലാ കമ്മിറ്റിയംഗം ആർ തുളസീധരൻ പിള്ള, കൊടുമൺ ഏരിയ സെക്രട്ടറി എ എൻ സലീം, അംഗങ്ങളായ കെ പ്രസന്നകുമാർ, ഇ എ റഹിം, എസ് സി ബോസ്, ഏഴംകുളം ലോക്കൽ സെക്രട്ടറി ആർ കമലാസനൻ എന്നിവർ പങ്കെടുത്തു.