ദുബായ്: സൗദി അറേബ്യയിലും ദുബായിയലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഘട്ടം ഘട്ടമായി സാമ്പത്തിക, വ്യാപാര പ്രവർത്തനങ്ങൾ പുനസ്ഥാപിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനം.
സൗദിയിൽ 24 മണിക്കൂർ കർഫ്യൂവിൽ വ്യാഴാഴ്ച മുതൽ ഇളവ് വരുത്തിയതായി സൗദി പ്രസ് ഏജൻസി അറിയിച്ചു. മക്ക ഒഴികെയുള്ള പ്രദേശങ്ങളിൽ രാവിലെ ആറു മുതൽ വൈകീട്ട് മൂന്നുവരെ യാത്ര അനുവദിക്കും. ഞായറാഴ്ച മുതൽ രാത്രി എട്ടുവരെ സഞ്ചാര സ്വാതന്ത്ര്യമുണ്ട്. മന്ത്രാലയങ്ങളും സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും തുറക്കും.
ഓഫീസ് ജോലിക്കുള്ള വിലക്ക് നീക്കി. മക്ക ഒഴികെ എല്ലാ ആരാധനാലയങ്ങളിലും ഞായറാഴ്ച മുതൽ ജുമുഅ, ജമാഅത്ത് പ്രാർത്ഥനകൾക്ക് അനുമതി നൽകി. ആഭ്യന്തര വിമാന സർവീസുകൾ ഉടൻ ആരംഭിക്കും. റസ്റ്റൊറണ്ടുകൾക്കും കഫേകൾക്കും ആളുകളെ പ്രവേശിപ്പിക്കാം. ആരോഗ്യ മന്ത്രാലയത്തിനെറ ചട്ടങ്ങൾക്ക് വിധേയമായിട്ടായിരിക്കണം എല്ലാ മേഖലയിലും പ്രവർത്തനം.
മക്കയിൽ 24 മണിക്കൂർ കർഫ്യൂ തുടരും. ശാരീരിക അകലം പാലിക്കാൻ പ്രായാസമായ ബാർബർ ഷോപ്പുകൾ, ജിം, സിനിമ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ വിലക്ക് തുടരും. അമ്പതിലേറെ പേർ കൂടുന്ന ഒരു പരിപാടികളും അനുവദിക്കില്ല. ഉംറ തീർഥാടനും അന്താരാഷ്ട്ര വിമാന സർവീസുകളും പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ജൂൺ 21 മുതൽ കർഫ്യൂ പൂർണമായും നീക്കുകയും മക്ക പള്ളിയിലെ പ്രാർത്ഥന അനുവദിക്കുകയും ചെയ്യും.
ദുബായിയിൽ ബുധനാഴ്ച മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. രാവിലെ ആറ് മുതൽ രാത്രി 11 വരെ സഞ്ചാരനിയന്ത്രണമില്ല. പുറത്തിറങ്ങാൻ മാസ്കും, ഗ്ലൗസും നിർബന്ധമാണ്. സ്പോർട്സ് അക്കാദമികൾ, ഇൻഡോർ ജിമ്മുകൾ, സ്പോർട്സ്, ഫിറ്റ്നെസ് ക്ലബ്ബുകൾ എന്നിവക്ക് തുറക്കാം. 50 ശതമാനം ആളെ പാടുള്ളൂ.
ചെറുകിട, വൻകിട വ്യാപാര സ്ഥാപനങ്ങൾക്ക് തുറക്കാം. സാമൂഹിക അകലം പാലിച്ചാകും എല്ലായിടത്തും പ്രവർത്തനം. 12 വയസ്സിന് താഴെയുള്ളവർക്കും 60 വയസ്സിനു മുകളിലുള്ള വർക്കും ഷോപ്പിംഗ് സെന്ററുകൾ, സിനിമാശാലകൾ, ജിമ്മുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ പ്രവേശിക്കാൻ അനുവാദമില്ല.