കൊല്ലം: യുവതി കൊല്ലം അഞ്ചലിലെ വീട്ടിലെ കിടപ്പുമുറിയിൽ പാമ്പ് കടിയേറ്റു മരിച്ച സംഭവം കൊലപാതകം. ഭർത്താവ് സൂരജ് കൊല്ലപ്പെട്ട ഉത്രയെ പാമ്പിനെ വിട്ടു കൊത്തിച്ചു കൊന്നതാണെന്നു പോലീസ് കണ്ടെത്തി. സംഭവത്തിൽ ഉത്രയുടെ ഭർത്താവ് സൂരജിനെയും ഇയാൾക്ക് പാമ്ബിനെ കൈമാറിയ കൊല്ലം സ്വദേശിയും പാമ്പു പിടിത്തക്കാരനുമായ സുരേഷിന്റെയും അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തി.
പ്രതികളെ 24മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കും. ജില്ലാ ക്രൈംബ്രാഞ്ച് മേധാവി എസ്പി ഹർശങ്കറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കരളം ഇതുവരെ കാണാത്ത രീതിയാണ് കൊലപാതകത്തിനായി പ്രതി സൂരജ് ഉപയോഗിച്ചത്. 10,000 രൂപ കൊടുത്താണ് സൂരജ് കരി മൂർഖനെ പാമ്പു പിടുത്തക്കാരൻ സുരേഷിൽ നിന്നും വാങ്ങിയത്.
പാമ്പിനെ ഉപയോഗിച്ചുള്ള വിഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്യാനാണെന്നാണ് സുരേഷിനോട് പറഞ്ഞിരുന്നത്. സൂരജ് പോലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിരുന്നു. ഉത്രയുടെ കൊലപാതകം അഞ്ചുമാസത്തെ തയാറെടുപ്പിന് ശേഷമാണെന്നും പൊലീസ് പറയുന്നു. രണ്ടാം തവണ പാമ്പുകടിയേറ്റാണ് ഉത്ര മരിച്ചത്. രണ്ടു തവണയും ഭർത്താവ് തന്നെയാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ചത്.
ഉത്രയുടെ കുടുംബത്തിന് മകളുടെ മരണത്തിൽ തോന്നിയ സംശയങ്ങളും തുടർന്ന് അവർ ഉന്നയിച്ച ആരോപണങ്ങളുമാണ് കേരളക്കരയെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിച്ചത്. മെയ് ഏഴിനാണ് ഏറം വെള്ളശേരി വീട്ടിൽ വിജയസേനൻ- മണിമേഖല ദമ്പതികളുടെ മകൾ ഉത്ര (25) പാമ്പു കടിയേറ്റ് മരിച്ചത്. സംഭവത്തിൽ മകളെ അപായപ്പെടുത്തിയെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
മാർച്ച് രണ്ടിന് ഭർത്താവ് സൂരജിന്റെ വീട്ടിൽവെച്ച് രാത്രിയാണ് ആദ്യം ഉത്രക്ക് പാമ്പു കടി ഏറ്റത്. അണലിയായിരുന്നു ആദ്യം കടിച്ചത്. തുടർന്ന് 14 ദിവസത്തിലധികം ആശുപത്രിയിൽ കഴിഞ്ഞ ഉത്ര ചികിത്സയുടെ ഭാഗമായി ഏറാത്തുള്ള കുടുംബവീട്ടിൽ എത്തിയപ്പോഴാണ് രണ്ടാമതും പാമ്പു കടിച്ചത്. മൂർഖൻ പാമ്പായിരുന്നു കടിച്ചത്. തുടർന്ന് ഉത്ര മരിക്കുകയും ചെയ്തു.
രണ്ടാം തവണയും പാമ്പു കടിയേറ്റതാണ് മരണകാരണമെന്നറിഞ്ഞതോടെ സംഭവത്തിൽ ദുരൂഹത ഉയരുകയും ഉത്രയുടെ മാതാപിതാക്കൾ അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കുകയുമായിരുന്നു. ഉത്ര മരിക്കുന്ന ദിവസം ഭർത്താവ് സൂരജും യുവതിയുടെ വീട്ടിൽ എത്തിയിരുന്നു. യുവതിയുടെമരണം സ്ഥിരികരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് പെൺകുട്ടിയുടെ ബന്ധുക്കൾക്കിടയിൽ സംശയങ്ങൾക്ക് വഴിവെക്കുന്നത്.
യുവതി മരിച്ച ദിവസം വീട്ടിലെത്തിയ സൂരജിന്റെ കൈവശം ഒരു വലിയ ബാഗുണ്ടായിരുന്നതായും ഈ ബാഗിൽ പാമ്പു ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്നുമാണ് ഉത്രയുടെ കുടുംബം ആരോപിക്കുന്നത്. മാത്രമല്ല, എയർഹോളുകൾ പൂർണമായും അടച്ച എസിയുളള മുറിയിൽ ജനലുകൾ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പുമുറിക്കുള്ളിൽ കയറിയെന്നതും സമ്പത്തിൽ ദുരൂഹത കൂട്ടുന്നു .
കൂടാതെ, ഉത്രക്ക് ആദ്യം പാമ്ബ് കടിയേൽക്കുന്നതിന് രണ്ട് ദിവസം മുമ്പു സൂരജിന്റെ വീടിന്റെ രണ്ടാംനിലയിലെ കിടപ്പ് മുറിക്ക് സമീപത്തായി പാമ്പനെ കണ്ടിരുന്നു. ഉത്ര ബഹളം വച്ചതിനെ തുടർന്ന് സൂരജ് എത്തി പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കിൽ ഇട്ട് കെട്ടികൊണ്ട് പോയന്നും ബന്ധുക്കളോട് ഉത്ര പറഞ്ഞിരുന്നു.
ഇതും ഉത്രയുടെ മരണത്തിൽ അസ്വാഭാവികതയുള്ളതായി സംശയം ഉയർത്തുന്നു 2018 ലാണ് ഉത്രയെ സൂരജ് വിവാഹം കഴിച്ചത് നൂറുപവൻ സ്വർണവും വലിയൊരുതുക സ്ത്രിധനവും നൽകിയതായി ബന്ധുക്കൾ പറയുന്നു. പൈസ ആവശ്യപ്പെട്ട് ഉത്രയെ നിരവധി തവണ സൂരജ് മാനസികമായി പീഡിപ്പിച്ചുവെന്നും പൊലീസിന് നൽകിയ പരാതിയിൽ ഉണ്ട്. ഇതിനിടെ ഉത്രയുടെ ബാങ്ക് ലോക്കറിലായിരുന്ന നൂറു പവനോളം വരുന്ന സ്വർണം സൂരജ് കൈക്കലാക്കുകയും ചെയ്തിരുന്നു.