വെഞ്ഞാറമൂട് : പതിനൊന്ന് മാസമായ കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം ഷാളിന്റെ മറ്റേ അറ്റത്ത് അമ്മ തൂങ്ങി മരിച്ചു. വെഞ്ഞാറമൂട് വേങ്കമല മുളങ്കാട് അജിത് ഭവനത്തിൽ വാടകയ്ക്ക് താമസിക്കുന്ന നേപ്പാൾ സ്വദേശിയായ സഞ്ജയയുടെ ഭാര്യ സുനിത (25) യാണ് ആത്മഹത്യ ചെയ്തത്.
കുഞ്ഞിനെ പരിക്കുകളോടെ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവമുണ്ടായത് . പതിനൊന്ന് മാസമായ ആൺകുഞ്ഞിന്റെ കഴുത്തിൽ കുരുക്കിട്ട ശേഷം കിടപ്പു മുറിയിലെ ഫാനിൽ കെട്ടിത്തൂക്കുകയും ഷാളിന്റെ മറ്റേയറ്റത്ത് സുനിത തൂങ്ങുകയുമായിരുന്നു.
എന്നാൽ സമീപത്തെ കസേരയിൽ കാൽതട്ടി നിന്നതിനാൽ കുഞ്ഞ് പരിക്കുകളോടെ രക്ഷപ്പെട്ടു. പുറത്തുപോയിരുന്ന സഞ്ജയ തിരിച്ചെത്തിയതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഇരുവരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും സുനിതയെ രക്ഷിക്കാനായില്ല. കൂലിപ്പണിക്കാരനായ സഞ്ജയ് ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട് പത്തു വർഷത്തോളമായി.
മൂന്നു മാസം മുൻപാണ് സുനിതയും കുഞ്ഞും ഇവിടെ എത്തിയിട്ട്. ഇവർക്ക് അഞ്ചു വയസായ ഒരു ആൺകുട്ടിയുമുണ്ട്. സുനിതയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇവർക്ക് പുറമെ നേപ്പാൾ സ്വദേശിയായ യുവാവും ഈ വീട്ടിൽ താമസിക്കുന്നുണ്ട്. വെഞ്ഞാറമൂട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.