കൊച്ചി: കള്ളപ്പണക്കേസ് പിൻവലിക്കാൻ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് പണം വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരൻ. ഇബ്രാഹംകുഞ്ഞിന്റെ വീട്ടിൽ വിളിച്ചുവരുത്തിയാണ് പണം വാഗ്ദാനം ചെയ്തത്. പരാതിക്ക് പിന്നിൽ ചില മുസ്ലീം ലീഗ് നേതാക്കളെന്ന് പറയാൻ ഇബ്രാഹിംകുഞ്ഞ് നിർബന്ധിച്ചുവെന്നും പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബു വിജിലൻസിന് മൊഴിനൽകി.
ലീഗ് നേതാക്കൾ തന്നെയാണ് തനിക്ക് വിവരങ്ങൾ ചോർത്തിത്തന്നതെന്നും കേസ് നൽകാൻ പ്രേരിപ്പിച്ചതെന്നും പറയാൻ ഇബ്രാഹിംകുഞ്ഞ് നിർബന്ധിച്ചു. അങ്ങനെ ചെയ്താൽ പണം നൽകാമെന്നായിരുന്നു വാഗ്ദാനം. ഇത് സമ്മതിച്ച കരാറിൽ ഒപ്പിട്ടാൽ അഞ്ച് ലക്ഷം രൂപ നൽകാമെന്ന് ഇബ്രാഹിംകുഞ്ഞ് വീട്ടിൽ വിളിച്ചുവരുത്തിയാണ് പറഞ്ഞത്.
കരാറിന്റെ പകർ്പപ് അടക്കം ഗിരീഷ് ബാബു വിജിലൻസിന് കൈമാറി. കളമശേരിയിലെ ലീഗ് നേതാവ് ഹംസ അടക്കമുള്ള നേതാക്കൾ നിർബന്ധിച്ചിട്ടാണ് പരാതി നൽകിയതെന്ന് പറയാനായിരിന്നു ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടത്. വിജിലൻസ് ഐജി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ് നടക്കുന്നത്.
കേസ് പിൻവലിക്കാൻ ഇബ്രാഹിംകുഞ്ഞ് അഞ്ച് ലക്ഷം രൂപ വാഗ്ദാനം നൽകിയെന്ന പരാതി ഗിരീഷ് ബാബു ഹൈക്കോടതിക്കാണ് നൽകിയത്. തുടർന്ന് രണ്ടാഴ്ച്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഐജിയോട് ഹൈക്കോടതി നിർദേശിച്ചു. ഈ അന്വേഷണത്തിന്റെ ഭാഗമായി നൽകിയ മൊഴിയിലാണ് ഗിരീഷ് ബാബു പണം വാഗ്ദാനം ലഭിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയത്.
ലീഗ് മുഖപത്രം ‘ചന്ദ്രിക’യുടെ ഡയറക്ടർ ബോർഡ് അംഗമാണ് വി കെ ഇബ്രാഹിംകുഞ്ഞ്. 2016 നവംബറിൽ നോട്ട് നിരോധനം നിലവിൽ വന്നതിന് തൊട്ടു പിന്നാലെ പത്രത്തിൻറെ കൊച്ചിയിലുളള രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി പത്ത് കോടി രൂപ നിക്ഷേപിച്ചത് സംബന്ധിച്ചാണ് കേസ്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കോഴപ്പണം ആണിതെന്നാണ് ആരോപണം.