തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് ഭരണക്കാലത്ത് ബാർ കോഴക്കേസിൽ ഹൈക്കോടതിയിൽ ഹാജരായ കോൺഗ്രസ് നേതാവായ സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബലിന് അന്നത്തെ യുഡിഎഫ് സർക്കാർ നൽകിയത് രണ്ട് കോടിയോളം രൂപ. യുഡിഎഫ് സർക്കാർ വാർഷികത്തിനും മറ്റും പരസ്യത്തിന് ചെലവഴിച്ചത് 158 കോടി.
എൽഡിഎഫ് സർക്കാർ അഭിഭാഷകർക്ക് ഫീസ് നൽകിയിന് കോലാഹലമുണ്ടാക്കുന്നവർ ഇക്കണക്കുകളെല്ലാം മറക്കുന്നു. കേരളത്തിലെ മുതിർന്ന സർക്കാർ അഭിഭാഷകരെ പരിഗണിക്കാതെ, 2015 ജൂലൈയിൽ ഡൽഹിയിൽ നിന്ന് വരുത്തിയ സിബലിന് നൽകിയത് 1.98 കോടി. പണം അനുവദിച്ച് ഒക്ടോബർ 19ന് തന്നെ നിയമവകുപ്പ് ഉത്തരവിറക്കി.
കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി വിധിക്കെതിരായി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലും ഹാജരായത് സിബിലാണ്. 35 ലക്ഷംരൂപയാണ് മൂന്ന് മണിക്കൂർ വാദത്തിന് ഖജനാവിൽനിന്ന് നൽകിയത്. ഫസ്റ്റ്ക്ലാസ് വിമാന ടിക്കറ്റും ആഡംബര താമസവും വേറെ.
സോളാർ കേസിൽ ഉമ്മൻചാണ്ടിക്കുവേണ്ടി ഹൈക്കോടതിയിൽ ഹാജരായതും സിബലാണ്; ഫീസ് ഒരു കോടിരൂപ. സർക്കാർ വാർഷികങ്ങൾക്ക് എല്ലാക്കാലത്തും പിആർഡിവഴി മാധ്യമങ്ങളിൽ പരസ്യം നൽകാറുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാർ 150,80,85,558 രൂപയാണ് പരസ്യത്തിന് ചെലവഴിച്ചത്.
ഇതിൽ കുടിശ്ശികയായിരുന്ന 41,77,48,918 കോടി തുടർന്നുവന്ന എൽഡിഎഫ് സർക്കാരാണ് നൽകിയത്. ഭരണത്തിന്റെ അവസാന അഞ്ചുമാസംമാത്രം 41,32,52,679 രൂപയാണ് പരസ്യത്തിന് ചിലവായത്.