കൊല്ലം: കൊല്ലം മുഖത്തല ശ്രീ വിഹാറിൽ സുചിത്രാ പിള്ളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാമുകൻ പ്രശാന്തിനെ റിമാൻഡ് ചെയ്തു. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ ഉടൻ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പോസ്റ്റ്മോർട്ടത്തിനു ശേഷം സുചിത്രയുടെ മൃതദേഹം ബുധനാഴ്ച രാത്രി 11ന് മുഖത്തലയിലെ വീട്ടിൽ കൊണ്ടു വന്നു സംസ്കരിച്ചു. പ്രശാന്തിന്റെയും സുചിത്രയുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചു. ബ്യൂട്ടിഷ്യൻ ട്രെയിനറായിരുന്ന സുചിത്രയുടെ അക്കൗണ്ടിൽ നിന്നു പ്രശാന്തിന്റെ അക്കൗണ്ടിലേക്കു പണം അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളും ഒരു കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്. മാർച്ച് 17നാണ് സുചിത്ര കൊല്ലത്തു നിന്നു പാലക്കാട്ടേക്കു പോയത്.
എന്നാൽ പാലക്കാട്ടേക്കാണു പോകുന്നതെന്ന കാര്യം സുചിത്ര വീട്ടുകാരിൽ നിന്നും പാർലർ ഉടമയിൽ നിന്നും മറച്ചു വച്ചു. കൊല്ലത്തു നിന്നു സുചിത്രയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രശാന്ത് പറഞ്ഞത്. എന്നാൽ അന്വേഷണ സംഘത്തോട് ആദ്യ ദിനങ്ങളിൽ പ്രതി കള്ളമാണു പറഞ്ഞത്.
സുചിത്രയ്ക്ക് മഹാരാഷ്ട്ര സ്വദേശിയായ ഒരു സുഹൃത്ത് ഉണ്ടായിരുന്നെന്നും ഇയാൾക്കൊപ്പം പോയിക്കാണുമെന്നുമാണു പ്രതി ആദ്യം പൊലീസിന് മൊഴി നൽകിയത്. എന്നാൽ സുചിത്രയ്ക്ക് ഇങ്ങിനെ ഒരു സുഹൃത്ത് ഇല്ലായെന്ന് അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി. കൂടുതൽ ചോദ്യം ചെയ്യലിൽ ഇയാളുടെ മൊഴിയിൽ വൈരുധ്യം കണ്ടു തുടങ്ങിയതോടെയാണു പ്രതിയുടെ വാടക വീടു കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കിയത്.
നേരത്തെ തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ നടത്തിയ ആസൂത്രിത കൊലപാതകമായിരുന്നു ഇതെന്നും പൊലീസിന് സംശയമുണ്ട്. മാർച്ച് മാസത്തിൽ പ്രശാന്ത് പാലക്കാട്ടെ വീട്ടിൽ നിന്നു ഭാര്യയെ കൊല്ലത്തെ വീട്ടിൽ കൊണ്ടാക്കിയിരുന്നു. പാലക്കാട്ടെ വീട്ടിൽ ഉണ്ടായിരുന്ന മാതാപിതാക്കളെ കുടുംബ വീട്ടിലേക്കും പറഞ്ഞു വിട്ടു.
ഇതിനു ശേഷമാണ് സുചിത്രയെ പാലക്കാട്ടെ വീട്ടിലേക്കു കൊണ്ടുവന്നു കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹത്തിന്റെ കാലുകൾ അറുത്ത് മാറ്റി. പിന്നീടു സമീപത്തെ ചതുപ്പു നിലത്തിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു. കേബിൾ കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്. വീട്ടിനുള്ളിൽ ചുവരുകൾ ഉണ്ടായിരുന്ന രക്തക്കറ മായ്ക്കാൻ പെയിന്റ് അടിക്കുകയും ചെയ്തു.