തിരുവനന്തപരം: കോവിഡ് മരണം അരലക്ഷം കവിഞ്ഞ അമേരിക്കയിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ ആഴ്ചകളുടെ കാത്തിരിപ്പ്. സ്വകാര്യ ഫ്യൂണറൽ ഹോമുകളിൽ കോവിഡ് ബാധിതരെ സംസ്കരിക്കുന്നില്ല. ഇതോടെ ട്രക്കുകൾ മോർച്ചറികളാക്കി മൃതദേഹങ്ങൾ സൂക്ഷിക്കുകയാണ്. മുൻഗണനാക്രമം അനുസരിച്ച് അജ്ഞാതകേന്ദ്രത്തിലാണ് സംസ്കാരം. ആവശ്യമുള്ളവർക്ക് ചിതാഭസ്മം വീട്ടിലെത്തിച്ച് കൊടുക്കും.
ന്യൂയോർക്കിൽ കോവിഡ് ബാധിച്ച് മരിച്ച തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശി ബി രാജബാലൻനായരുടെ മൃതദേഹം മെയ് 19 നെ സംസ്കരിക്കാൻ കഴിയൂവെന്നാണ് അധികൃതർ ബന്ധുക്കളെ അറിയിച്ചത്. 1992 മുതൽ ന്യൂയോർക്കിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജീവനക്കാരനായ ഇദ്ദേഹത്തിന്റെ ഭാര്യ ഇന്ദു ബെൽവ്യൂ ആശുപത്രിയിലെ നേഴ്സാണ്. ഇവിടെ ചികിത്സയിലായിരിക്കെ 23നാണ് രാജബാലൻനായർ മരിച്ചത്.
ശ്രീചിത്രയിലെ നേഴ്സായിരുന്ന ഇന്ദു വിവാഹശേഷമാണ് ഭർത്താവിനൊപ്പം അമേരിക്കയിലെത്തിയത്. മക്കളായ ജയദേവും ശബരീനാഥും അമേരിക്കയിലാണ്. 800 കിലോമീറ്റർ അകലെയുള്ള ശബരീനാഥിന് ന്യൂയോർക്കിൽ എത്താനായിട്ടില്ല. സംസ്കാരത്തിന് തീയതി കിട്ടാത്തതിനാലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നതെന്ന് ബന്ധുവായ പാച്ചല്ലൂർ ജയകൃഷ്ണൻ പറഞ്ഞു.
അമേരിക്കയിൽ കോവിഡ് ബാധിച്ച് 24 മലയാളികളാണ് മരിച്ചത്. 22 പേരും ന്യൂയോർക്കിലാണ്. സ്വകാര്യ ശ്മശാനങ്ങളോ സെമിത്തേരികളോ പ്രവർത്തിക്കാത്തതിനാൽ മൃതദേഹങ്ങളെല്ലാം ട്രക്കിലാണ് സൂക്ഷിക്കുന്നത്. പ്രമുഖ ആശുപത്രികളുടെ പിൻഭാഗത്ത് ശീതികരിച്ച ട്രക്കുകളുടെ നിരയാണ്. ഈ ട്രക്കുകളിൽ ബോഡിബാഗുകളിൽ പൊതിഞ്ഞാണ് മൃതദേഹങ്ങൾ സൂക്ഷിക്കുന്നത്.
18 ചക്രംവരെയുള്ള ട്രക്കുകളുണ്ട്. ഇരുനൂറോളം മൃതദേഹങ്ങൾ വീതമാണ് രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത്. ഏറ്റവും കൂടുതൽ മരണമുണ്ടായ ന്യൂയോർക്കിൽ കോവിഡ് വ്യാപനം ആരംഭിച്ചതോടെ ഫ്യൂണറൽ ഹോമുകൾ മിക്കതും അടച്ചു.
തുറന്നിരിക്കുന്നവയിൽ കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നുമില്ലെന്ന് ന്യൂയോർക്കിലെ മെട്രോ ട്രാൻസിറ്റ് അതോറിറ്റിയിൽ ജോലിചെയ്യുന്ന മാവേലിക്കര സ്വദേശി തോമസ് ഉമ്മൻ പറഞ്ഞു. മരണസംഖ്യ കൂടിയതോടെ കൂട്ടത്തോടെയാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. സംസ്കാരചെലവ് 54 ശതമാനം വർധിച്ചുവെന്നും വാർത്തയുണ്ട്.