ഷാർജ: ആ മാതാപിതാക്കൾ വിമാനത്താവളം വരെ 11 വയസുകാരനായ മൂത്തമകൻ ഡേവിഡിന്റെ മൃതദേഹത്തിനൊപ്പം അനുഗമിച്ചു. വിമാനത്താവളത്തിൽ എംബാമിങ് കഴിഞ്ഞ് കൊച്ചുമകന്റെ ശരീരം പെട്ടിക്കുള്ളിൽവെച്ച് ആണി തറക്കുമ്പോൾ ഉള്ളുരുകിയുള്ള ആ മാതാപിതാക്കളുടെ കരച്ചിൽ കണ്ടുനിന്നവരെ മുഴുവൻ കണ്ണീരിലാഴ്ത്തി. ഡേവിഡിന്റെ മൃതദേഹം സംസ്കാരത്തിനായി നാട്ടിലേക്ക് അയക്കുമ്പോൾ അവസാന യാത്രയിൽ അവനെ അനുഗമിക്കാൻ മാതാപിതാക്കളായ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഷാനി ദേവസ്യക്കും ഷീബക്കും കഴിഞ്ഞില്ല.
കേന്ദ്രസർക്കാരിന്റെ പിടിവാശി മൂലം മകന് അന്ത്യകർമം ചെയ്യാൻ പോലും കഴിയാതെ ഗൾഫിൽ തന്നെ കഴിയേണ്ടിവന്ന ആ മാതാപിതാക്കളുടെ നൊമ്പരം ഇതിനകം ഒരുപാടു മൃതദേഹങ്ങൾ നാട്ടിലേക്കയച്ച സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശേരിയെ പോലും വല്ലാതെ പിടിച്ചുലച്ചു. ഈ മാതാപിതാക്കളുടെ കണ്ണീരിന് പരിഹാരം കാണാൻ ആരോടാണ് യാചിക്കേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു.
കഴിഞ്ഞ ദിവസമാണ് ഡേവിഡിന്റേത് ഉൾപ്പടെ ഏഴു മൃതദേഹങ്ങൾ അഷ്റഫ് താമരശേരിയുടെ നേതൃത്വത്തിൽ കോഴിക്കോട് വിമാനത്താവളത്തിലേക്ക് അയച്ചത്. കോവിഡ് കാലത്തെ ലോക്ക്ഡൗൺ വിലക്ക് മൂലമാണ് മാതാപിതാക്കൾക്ക് നാട്ടിലെത്താൻ കഴിയാതിരുന്നത്. ഇനിയും പ്രവാസികളെ രണ്ടാം പൗരന്മാരായി കാണുന്ന നയം തിരുത്തണം. ഇനിയും തീരുമാനങ്ങൾ എടുക്കാൻ വൈകിയാൽ വലിയ വിലകൊടുക്കേണ്ടി വരുമെന്നും അഷ്റഫ് താമരശേരി പറയുന്നു.
അഷ്റഫ് താമരശേരി ഫേസ്ബുക്കിൽ കുറിപ്പ് പൂർണരൂപം:
ഇന്ന് നമ്മുടെ നാട്ടിലേക്ക് അയക്കാൻ ഏഴ് മൃതദേഹങ്ങളുണ്ടായിരുന്നു. മുഴുവൻ മൃതദേഹങ്ങളും കോഴിക്കോട് വിമാനത്താവളത്തിലേക്ക് അയച്ചു.അതിൽ ഒന്ന് 11വയസ്സുളള ഒരു കുട്ടിയുടെതായിരുന്നു കണ്ണൂർ കൂത്തുപറമ്ബ് സ്വദേശി ഷാനി ദേവസ്യയുടെയും ഷീബയുടെയും മൂത്ത മകൻ ഡേവിസിന്റേതായിരുന്നു. എംബാമിങ് കഴിഞ്ഞ് കൊച്ചുമകന്റെ ശരീരം പെട്ടിക്കുളളിൽ വെച്ച് ആണി തറക്കുമ്പോൾ മാതാപിതാക്കളുടെ കരച്ചിൽ എനിക്കും സഹപ്രവർത്തകർക്കും സഹിക്കാവുന്നതിനപ്പുറം ആയിരുന്നു.
കുഞ്ഞ് വാവയായിരുന്നപ്പോൾ ഡേവിഡിനെ ഗൾഫിൽ കൊണ്ട് വന്ന് വളർത്തി, സ്കൂളിൽ ചേർത്തു. 11വയസ്സുവരെ മാത്രമെ ആ മാതാപിതാക്കൾക്ക് അവനെ പരിപാലിക്കുവാനും സ്നേഹിക്കുവാനുളള അവസരം ദൈവം കൊടുത്തുളളു. കുഞ്ഞു ഡേവിഡ് ദൈവത്തിന്റെ സന്നിധിയിലേക്ക് യാത്രയായി. മൃതദേഹം അന്ത്യകർമ്മങ്ങൾ ചെയ്യാൻ നാട്ടിലേക്ക് അയച്ചു. ഇവിടെയും നമ്മുടെ കേന്ദ്രസർക്കാരിന്റെ പിടിവാശി മൂലം മാതാപിതാക്കൾക്ക് നാട്ടിലേക്ക് പോകാൻ സാധിച്ചില്ല. മകൻ നഷ്ടപ്പെട്ട വേദന ഒന്ന്, അതുപോലെ തന്നെ പൊന്നുമകന്റെ അന്ത്യകർമം പോലും ചെയ്യാൻ ഭാഗ്യം ഇല്ലാതെ പോകുന്ന ഒരു അവസ്ഥ, ഒന്ന് ചിന്തിച്ചു നോക്കു.
ഈ വേദനകൾ ഒക്കെ നേരിൽ കാണുന്നവരാണ് പ്രവാസികളായ ഞങ്ങൾ,സാമൂഹിക പ്രവർത്തകർ. ഈ മാതാപിതാക്കളുടെ കണ്ണ്നീരിന് പരിഹാരം കാണാൻ ആരോടാണ് യാചിക്കേണ്ടത്. ഇലക്ഷൻ സമയത്ത് വോട്ട് ചോദിക്കാനും പൈസാ പിരിവിനും വേണ്ടി വിമാനം കയറി ഇവിടെ വരുന്ന നേതാക്കളോടാണോ?. അല്ലെങ്കിൽ ഏതെങ്കിലും പാർട്ടി രാജ്യ തലസ്ഥാനത്ത് അധികാരത്തിൽ വരുമ്പോൾ അവർ നോമിനേറ്റ് ചെയ്യുന്ന മന്ത്രിമാരോടാണോ. ഞങ്ങൾ ചോദിക്കേണ്ടത്.
ഞങ്ങൾ പ്രവാസികളെ രണ്ടാം പൗരന്മരായി കാണുന്ന നിങ്ങളുടെ നയം തിരുത്തു.ഇനിയും നിങ്ങൾ തീരുമാനങ്ങൾ എടുക്കാൻ വൈകിയാൽ വലിയ വിലകൊടുക്കേണ്ടി വരും. അത് ഉറപ്പാണ്.എന്ത് പറഞ്ഞാണ് ഈ കുടുംബത്തിനെ സമാധാനപ്പെടുത്തണം എന്ന് എനിക്കറിയില്ല. എല്ലാം നേരിടാനുളള മനകരുത്ത് ദൈവം അവർക്ക് നൽകട്ടെയെന്ന് പ്രാർഥിക്കുന്നു.