തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ലോക്ഡൗൺ അടക്കമുള്ള ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കേ, ബസുകൾ ഓടിക്കാൻ സാധിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ. ഒരു വർഷത്തേയ്ക്ക് ബസുകൾ ഓടിക്കാൻ സാധിക്കില്ലെന്ന് കാട്ടി ബസ് ഉടമകൾ കൂട്ടത്തോടെ സർക്കാരിന് അപേക്ഷ നൽകി.
കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗൺ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം 20 ന് ശേഷം ചില ഇളവുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മൂലമുളള സാമ്ബത്തിക പ്രത്യാഘാതം മയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇളവുകൾ അനുവദിച്ചത്.
ഇതിന്റെ ചുവടുപിടിച്ച് കോവിഡ് വ്യാപനം തടഞ്ഞുനിർത്തുന്നതിൽ ഒരു പരിധി വരെ വിജയിച്ച കേരളം പ്രാദേശിക അടിസ്ഥാനത്തിൽ ചില ഇളവുകൾ പ്രഖ്യാപിക്കാൻ ആലോചിച്ചിരുന്നു. അതിൽ ഒന്നാണ് ഗ്രീൻ സോണുകളിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടെ ബസ് ഓടിക്കാനുളള നീക്കം.
ഒരു സീറ്റിൽ ഒരാൾ എന്ന നിബന്ധനയോടെ ബസ് ഓടിക്കുന്നതിനുളള സാധ്യതയാണ് സർക്കാർ പരിശോധിച്ചത്. എന്നാൽ പൊതുഗതാഗതം ആരംഭിക്കരുത് എന്ന കേന്ദ്രസർക്കാരിന്റെ നിർദേശത്തെ തുടർന്ന് ഈ ആലോചനയിൽ സർക്കാർ പിന്മാറി. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ബസ് ഉടമകൾ രംഗത്ത് വന്നത്.
ഒരു സീറ്റിൽ ഒരാൾ എന്ന നിർദേശം കനത്ത നഷ്ടം വരുത്തി വെയ്ക്കുമെന്ന് ബസ് ഉടമകൾ പറയുന്നു. അതിനാൽ ബസ് ഓടിക്കാൻ സാധിക്കില്ല. ഒരു വർഷത്തേയ്ക്ക് ബസ് ഓടിക്കാൻ കഴിയില്ലെന്ന് കാണിച്ച് ബസ് ഉടമകൾ സർ്ക്കാരിന് അപേക്ഷയും നൽകി.
സംസ്ഥാനത്ത് ഓടുന്ന 12,600 ബസുകളിൽ 12000 എണ്ണവും സ്റ്റോപ്പേജിന് അപേക്ഷ നൽകി. ബസ് ഉടമകളുടെ വിശദീകരണം ഗൗരവമുളളതാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇവർ ഇതിൽ നിന്ന് പിന്മാറുമെന്നാണ് കരുതുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു.