മലപ്പുറം: കഴിഞ്ഞ കുറേ നാളുകളായി കേരളത്തിൽ സർവ്വ സാധാരണമായ ഒന്നാണ് വിവാഹ റാഗിങ്ങ്. ഇതിന്റെ പേരിൽ നിരവധി പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ കൊറോണകാലത്ത് പോലും വിവാഹ റാഗിങ്ങ് നടത്തുന്ന സാമൂഹ്യ വിരുദ്ധർക്ക് ഒരു കുറവുമാല്ലെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്.
ഇപ്പോഴിതാ കല്യാണ വീട്ടിൽ മണിയറയിൽ അതിക്രമണം കാണിച്ചത് ചോദ്യം ചെയ്തയാളെ മർദിച്ച സംഭവമാണ് പുറത്തുവരുന്നത് . കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പന്താരങ്ങാടി കഴുങ്ങും തോട്ടിൽ ഫവാസ് (24), കഴുങ്ങുംതോട്ടത്തിൽ സൈനുദ്ദീൻ (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പന്താരങ്ങാടി പതിനാറുങ്ങൽ പൂച്ചേങ്ങൽ കുന്നത്ത് മൊയ്തീൻ കുട്ടിയുടെ മകൻ ജാഫറിന്റെ (35) പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 19നായിരുന്നു സംഭവം ഉണ്ടായത്. ജാഫറിന്റെ സഹോദരന്റെ കല്യാണത്തിന് മണിയറയിൽ കയറിയ സംഘം ഉണക്ക മീനും ചീഞ്ഞ കോഴിമുട്ടയും എസിയിലും കിടക്കയിലും വച്ചതായും ഉണക്കമീൻ കലക്കിയ വെള്ളം കിടക്കയിൽ ഒഴിച്ചതായും പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് ചോദിക്കാൻ പോയ ജാഫറിനെ സംഘം മർദിക്കുകയായിരുന്നു. കേസിൽ 10 പേരെക്കൂടി പിടികിട്ടാനുണ്ടെന്ന് എസ്ഐ നൗഷാദ് ഇബ്രാഹിം പറഞ്ഞു.