മനുഷ്യരാശിക്ക് വിനാശകരമാകുന്ന കൊവിഡിനെ അതിജീവിച്ച് ശക്തമായി തിരിച്ചുവരാൻ നമുക്ക് സാധിക്കുമെന്ന പ്രത്യാശ പങ്കുവെച്ച് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ. നാം ശേഷിച്ചാൽ മറ്റെന്തും നമുക്ക് തിരിച്ചു പിടിക്കാമെന്നും നമുക്ക് വേണ്ടിയും നമ്മുടെ നാടിനു വേണ്ടിയും ക്ഷമിച്ചിരുന്നേ മതിയാവൂ എന്നും മോഹൻലാൽ തന്റെ ബ്ലോഗിൽ കുറിച്ചു.
അധികം വൈകാതെ തന്നെ വീണ്ടും ലോകത്തേക്കിറങ്ങുമ്പോൾ എവിടെ തുടങ്ങണം, എങ്ങോട്ട് പോകണം, എനിക്കിനി സാധിക്കുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങളെല്ലാം നമ്മൾ നേരിടേണ്ടി വരുമെന്നും മോഹൻലാൽ പറയുന്നു. സ്വാതന്ത്ര്യത്തിന്റെ പടിവാതിക്കൽ വെച്ച് വീണ്ടും വീട്ടകങ്ങളിലേക്ക് മടങ്ങുമ്പോൾ നാം തിരിച്ചെത്തുന്നത് നമ്മിലേക്ക് തന്നെയാണെന്നും നമ്മുടെ ഓർമ്മകളിലേക്കും കടന്നു പോയ വഴികളിലേക്കുമാണെന്നും ലാൽ പറയുന്നു.
നഷ്ടപ്പെടുമ്പോഴാണ് എന്തിന്റേയും വില നാം അറിയുന്നത്. സ്വാതന്ത്ര്യവും അങ്ങനെ തന്നെയാണ്. ഈ നാട്ടിൽ നാമെത്രമേൽ സ്വതന്ത്രരായിരുന്നു. 21 ദിവസത്തെ അടച്ചിരിപ്പിന് ശേഷം സ്വാതന്ത്ര്യത്തോടെ ഈ ലോകത്തേക്കിറങ്ങാൻ നമ്മളെല്ലാം കാത്തിരിക്കുകയായിരുന്നു. തനിച്ചായിപ്പോയ മാതാപിതാക്കളെ കാണാൻ കുടുംബത്തെ കാണാൻ രോഗികളായ പ്രിയപ്പെട്ടവരെ സന്ദർശിക്കാൻ നാം വെമ്പലോടെ കാത്തിരിക്കുകയായിരുന്നു.
നമുക്ക് ചെയ്ത് തീർക്കാൻ ഏറെയുണ്ടായിരുന്നു. പാതിയിൽ നിന്നുപോയ ജോലികൾ, വീട്ടേണ്ട ബാധ്യതകൾ, മുന്നോട്ടുള്ള യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ.. എന്നാൽ രാജ്യം പറഞ്ഞു, അരുത്, ആയിട്ടില്ല. അൽപ്പം കൂടി ക്ഷമിക്കൂ.. നിങ്ങൾക്ക് വേണ്ടി, നമുക്ക് വേണ്ടി, ഈ നാടിന് വേണ്ടി എന്ന് മോഹൻലാൽ ബ്ലോഗിൽ കുറിച്ചു.
അതേ സമയം മലയാളത്തിന്റെ ഈ പ്രീയതാരം മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് 50ലക്ഷം രൂപ സഹായമായി നൽകിയിരുന്നു. മലയാള സിനിമയിലെ ദിവസ വേതനക്കാർക്ക് സഹായമായി പത്ത് ലക്ഷം രൂപയും മോഹൻലാൽ നൽകിയിരുന്നു.