തിരുവനന്തപുരം: പ്രതിപക്ഷം ഉയർത്തുന്ന അനാവശ്യ വിവാദങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മൾ ഇപ്പോൾ വൈറസിനെതതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. ആ വൈറസിനെ എങ്ങനെയെല്ലാം തുരത്താൻ കഴിയുമെന്ന് നോക്കുന്നതിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.
കഴമ്പില്ലാത്ത ആരോപണങ്ങളെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ല, എല്ലാം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാം ചരിത്രം തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിങ്ങളിൽ പലരും നുണ വാർത്തകൾ മെനയുന്നുണ്ടാകും. വർഷങ്ങൾക്ക് മുമ്പ് പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോൾ സേവ് സിപിഎം ഫോറം എന്ന പേരിൽ സംഘടന രൂപം കൊണ്ടു എന്നൊക്കെയുള്ള സംഭവങ്ങൾ ഉണ്ടാക്കിയത് മാധ്യമങ്ങളല്ലേ. എന്നിട്ട് അതിന്റെ സത്യാവസ്ഥ എന്തായി. മുഖ്യമന്ത്രി സൂചിപ്പിച്ചു.
പണ്ടും പല വാർത്തകൾ ഈ രീതിയിൽ ഉയർന്നുവന്നിരുന്നുവെന്നും നാലോ അഞ്ചോ പേരായിരുന്നു അതിന്റെ പുറകിലെന്ന് എല്ലാവർക്കും അറിയാമെന്നുമായിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. എല്ലാവർക്കും അറിയാവുന്നതാണ്. അതെല്ലാം കണ്ടും നേരിട്ടുമാണ് ഞാൻ ഇവിടെ ഇരിക്കുന്നത്. അങ്ങനെ പലരും ഉന്നയിക്കുന്ന കാര്യങ്ങൾക്ക് മറുപടി പറയാനല്ല ഇവിടെ ഇരിക്കുന്നത്.- മുഖ്യമന്ത്രി വ്യക്തമാക്കി.
വല്ലാതെ വേവലാതിപ്പെടുന്ന ഒരാളായി തന്നെ കാണേണ്ട. അങ്ങനെയുള്ള ആളുകൾ ഉന്നയിക്കുന്ന വിവാദങ്ങൾക്ക് മറുപടി പറയാനല്ല ഞാനിരിക്കുന്നത്. എനിക്ക് വേറെ ജോലിയുണ്ട്. അതിനല്ല ഇപ്പോൾ നേരമെന്നും അദ്ദേഹം പറഞ്ഞു. എനിക്കില്ലാത്ത വേവലാതി നിങ്ങൾക്ക് (ചോദ്യം ചോദിക്കുന്നവർക്ക്) എന്തിനാണെന്നും ആരോപണമുന്നയിച്ചവർ തെളിവുകളുമായി വരട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.