ചെന്നൈ: ചത്ത ജെല്ലിക്കെട്ട് കാളയെ അന്ത്യയാത്ര അയക്കാന്‍ മധുരയ്ക്ക് അടുത്തുള്ള അളങ്കാനല്ലൂരില്‍ തടിച്ചു കൂടിയത് ആയിരങ്ങള്‍. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 3000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
മുതുവര്‍പ്പട്ടി ഗ്രാമത്തിലാണ് സംഭവം. നിരവധി ജെല്ലിക്കെട്ട് മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുള്ള മൂളി എന്ന കാള ബുധനാഴ്ചയാണ് ചത്തത്. മൂളിയുടെ ജഡം അലങ്കരിച്ച് പൊതുദര്‍ശനത്തിന് വെച്ചു.
ഇവിടുത്തെ സെല്ലായി അമ്മന്‍ ക്ഷേത്രത്തിന്റെ കാള കൂടിയാണ് മൂളി. കോവിഡ് റെഡ് സോണ്‍ ആണ് മധുര. 41 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
കോവിഡ് 19ന്റെ മുന്‍കരുതല്‍ ഒന്നും സ്വീകരിക്കാതെയാണ് ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയതും വിലാപ യാത്രയില്‍ പങ്കെടുത്തതും. നിയമംലംഘിച്ച് ഒത്തുകൂടിയതിനാണ് കേസെടുത്തത് എന്ന് മധുര കളക്ടര്‍ ടി ജി വിനയ് പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിനെതിരേയുള്ള മുൻകരുതലുകളൊന്നും പാലിക്കാതെയാണ് ജനങ്ങൾ തടിച്ചുകൂടിയത്.
ആളുകൾ മുഖാവരണം ധരിക്കുകയോ നിശ്ചിത അകലം പാലിക്കുകയോ ചെയ്തില്ലെന്നും പരാതികളുണ്ടായി. ഇതേത്തുടർന്നാണ് പോലീസ് 3000 ആളുടെ പേരിൽ കേസെടുത്തത്. മധുരയിൽ നിരോധനാജ്ഞയും രാജ്യം മുഴുവനും സമ്പർക്കവിലക്കും നിലനിൽക്കേ നിയമം ലംഘിച്ച് ഒത്തുകൂടിയതിനാണ് കേസെടുത്തതെന്ന് മധുര ജില്ലാ കളക്ടർ ടി.ജി. വിനയ് പറഞ്ഞു.