കുന്നംകുളം : തൃശൂർ ജില്ലയിലെ കുന്നംകുളം മേഖലയിൽ പലയിടത്തും അജ്ഞാതരൂപം നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. കുന്നംകുളം, കരിക്കാട്, പഴഞ്ഞി തുടങ്ങി പലയിടങ്ങളിലും രാത്രിയിൽ അജ്ഞാതരൂപത്തെ കണ്ടതായി നാട്ടുകാർ പറയുന്നു. കോവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗണിൽ കഴിയുന്ന നാട്ടുകാരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ് അജ്ഞാതരൂപം.
വീടിനും മരത്തിനും മുകളിൽ അജ്ഞാതരൂപം ഓടിക്കയറും. നിമിഷനേരം കൊണ്ട് ഓടിമറയും. അജ്ഞാതരൂപത്തിന്റെ ചിത്രമോ വീഡിയോയോ ആരും പകർത്തിയിട്ടില്ല. എന്തായാലും ജ്ഞാതരൂപത്തെ കയ്യോടെ പിടികൂടുക എന്ന ലക്ഷ്യത്തോടെ രാത്രിയിൽ ഉറക്കമൊഴിച്ച് കാത്തിരിക്കുകയാണ് നാട്ടുകാർ.
യുവാക്കളുടെ സംഘം പൊലീസിന്റെ സഹായത്തോടെ നാടുമുഴുവൻ രാത്രി കറങ്ങുന്നുണ്ടെങ്കിലും അജ്ഞാത രൂപത്തെ ഇതുവരെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. ലോക്ക്ഡൗണിലെ സാമൂഹിക അകലം അജ്ഞാതരൂപം കാരണം രാത്രിയിൽ തെറ്റുന്നുണ്ട്. യുവാക്കൾ കൂട്ടമായാണ് പുറത്തിറങ്ങുന്നത്.
മോഷ്ടാവല്ല അജ്ഞാതരൂപമെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. എവിടേയും ഒന്നും മോഷണം പോയിട്ടില്ല. ഓൺലൈൻ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും വേഷംമാറി ചുറ്റുന്നതാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിങും ഊർജിതമാക്കിയിട്ടുണ്ട്.