കൊല്ലം: ഡൽഹി നിസാമുദ്ദീനിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത യുവതി ഉൾപ്പെടെ കൊല്ലം ജില്ലയിൽ രണ്ടു സ്ത്രീകൾക്കു കോവിഡ്. സമ്മേളനത്തിനു പോയി മുംബൈ വഴി 24ന് മടങ്ങിയെത്തിയ പുനലൂർ വാളക്കോട് സ്വദേശിനിക്കാണു രോഗം സ്ഥിരീകരിച്ചത്.
ഇവർ ഭർത്താവുമൊത്തു കഴിഞ്ഞദിവസം ബൈക്കിൽ പോയതായും റിപ്പോർട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് വീട്ടിൽ ആരോഗ്യവകുപ്പ് അധികൃതർ എത്തി പാരിപ്പള്ളിയിലേക്കു മാറ്റുകയായിരുന്നു. ഭർത്താവിനെ നിരീക്ഷണത്തിലാക്കി.
കടയ്ക്കൽ ഇട്ടിവ വെളിന്തറ സ്വദേശിയായ 26കാരിയാണു രണ്ടാമത്തെയാൾ. ഇവർ ഒന്നര മാസം ഗർഭിണിയാണ്. കഴിഞ്ഞ 20നാണു ഭർത്താവുമൊത്തു ഖത്തറിൽനിന്ന് എത്തിയത്. അന്നു മുതൽ വീട്ടുനിരീക്ഷണത്തിലായിരുന്നു. സ്രവത്തിന്റെ പരിശോധനാ ഫലം ഇന്നാണു വന്നത്.
ഭർത്താവിന്റെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ, ഭർതൃസഹോദരൻ എന്നിവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.