ലോകത്തെ മുഴുവൻ വിറപ്പിക്കുന്ന കൊറോണയെത്തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ 25,000 കുടുംബങ്ങളെ ഏറ്റെടുത്ത് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. സിനിമ മേഖലയിൽ ദിവസവേതനത്തിന് ജോലി ചെയ്യുന്നവരുടെ കുടുംബത്തെയാണ് താരം ഏറ്റെടുക്കുന്നത്.
ഫെഡറേഷൻ ഓഫ് വെസ്റ്റേൺ സിനി എംബ്ലോയിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഏറ്റവും പ്രതിസന്ധിയിലായത് ദിവസ വേതനക്കാരായിരുന്നു. സൽമാൻ ഖാന്റെ സംഘടനയായ ബീയിങ് ഹ്യുമൺ ഫൗണ്ടേഷൻ വഴിയാണ് ദിവസ വേതനക്കാരെ സഹായിക്കുക.
മൂന്ന് ദിവസം മുൻപ് സൽമാൻ തങ്ങളെ വിളിക്കുകയും സഹായം വാഗ്ധാനം ചെയ്യുകയുമായിരുന്നു എന്ന് എഫ്ഡബ്ലൂഐസിഇ അധികൃതർ വ്യക്തമാക്കി. അഞ്ച് തൊഴിലാളികളിൽ 25,000 കുടുംബങ്ങൾക്കാണ് അടിയന്തരമായി സഹായം ആവശ്യമുള്ളത്.
ഇത് അറിയിച്ചതോടെയാണ് ഏറ്റെടുക്കാൻ തയാറാണെന്ന് ബീയിങ് ഹ്യുമൺ ഫൗണ്ടേഷൻ വ്യക്തമാക്കിയത്. കുടുംബങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ചോദിച്ചിട്ടുണ്ട്. പണം നേരിട്ട് എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി.
ദിവസ വേതനക്കാരെ സഹായിക്കണം എന്നാവശ്യപ്പെട്ട് ബോളിവുഡിലെ പ്രമുഖർക്ക് എഫ്ഡബ്ലൂഐസിഇ കത്തയച്ചിരുന്നു. തുടർന്ന് നിരവധി പേരാണ് സഹായം വാഗ്ദാനം ചെയ്തത്. കരൺ ജോഹർ, തപ്സി പന്നു, ആയുഷ്മാൻ ഖുറാന, കിയാര അധ്വാനി, രാകുൽ പ്രീത് സിങ്, സിദ്ധാർഥ് മൽഹോത്ര, നിഥീഷ് തിവാരി തുടങ്ങിയവർ സഹായം നൽകിയിരുന്നു