ബെംഗളൂരു: കൊവിഡ് 19 പരത്തണമെന്ന് സോഷ്യൽമീഡിയയിലൂടെ ആവശ്യപ്പെട്ട ഐടി ജീവനക്കാരനെ ബെംഗളൂരു ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. ലോക്ഡൗൺ കാലത്ത് പുറത്തിറങ്ങി കൊവിഡ് 19 പരത്തണമെന്നായിരുന്നു ഇയാളുടെ ആഹ്വാനം. പുറത്തിറങ്ങി വായും മൂക്കും തുറന്ന് വൈറസ് പരത്താൻ നമുക്ക് കൈകോർക്കാം’ എന്ന വിചിത്ര സന്ദേശമാണ് 25കാരനായ മുജീബ് മുഹമ്മദിന്റെ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.
ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസെടുത്തിട്ടുണ്ടെന്നും ബെംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണർ സന്ദീപ് പട്ടീൽ അറിയിച്ചു. ഇൻഫോസിസ് ജീവനക്കാരനായ മുജീബ് മുഹമ്മദിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര അന്വേഷണത്തിനൊടുവിൽ തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായ പ്രവൃത്തിയാണ് ഇയാൾ നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും ഇൻഫോസിസ് അറിയിച്ചു.
മുജീബിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് ഇൻഫോസിസിന്റെ പെരുമാറ്റച്ചട്ടത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും എതിരാണ്. ഇൻഫോസിസ് അത്തരം പ്രവൃത്തികളോട് സഹിഷ്ണുതയില്ലാത്ത നയമാണ് സ്വീകരിക്കുന്നത്. അതനുസരിച്ച് മുജീബിനെ ജോലിയിൽനിന്നും പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു. ഈ മാസം ആദ്യം ഒരു ജീവനക്കാരന് രോഗം ബാധിച്ചതായുള്ള സംശയത്തെ തുടർന്ന് ഇൻഫോസിസ് ഒരു കെട്ടിടത്തിലെ തങ്ങളുടെ മുഴുവൻ ജീവനക്കാരേയും ഒഴിപ്പിച്ചിരുന്നു.